വിവിധ വിദേശ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോർട്ട്. കാനഡയും അയർലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയുടെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണാത്മക ജേണലിസം റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്‌ട്ര തലത്തിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ചൈനയുടെ വിശദീകരണം.ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ അംഗീകരിച്ച പോലീസ് സ്റ്റേഷനുകൾ കാനഡയിൽ സ്ഥാപിച്ചു. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മാത്രം മൂന്ന് സ്റ്റേഷനുകളുണ്ട്. അയർലണ്ടിലെ ഡബ്ലിനിലാണ് പ്രവർത്തനങ്ങൾ. ചൈനീസ് വിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
മറ്റുള്ള രാജ്യങ്ങളിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് ചൈന വിശദീകരിക്കുന്നു. ഇതോടൊപ്പം വിദേശത്തുള്ള ചൈനീസ് പൗരന്മാരെ സഹായിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ചൈന വ്യക്തമാക്കി. 21 രാജ്യങ്ങളിലായി 30 സ്റ്റേഷനുകൾ തുറന്നിട്ടുണ്ടെന്ന് ചൈനയിലെ ഫുഷൗ പൊലീസ് അറിയിച്ചു.
ചൈനയുടെ പൗരന്മാരായ കുറ്റവാളികളെ തിരിച്ച് രാജ്യത്തെത്തിക്കാനും പോലീസ് സ്റ്റേഷനുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ഇങ്ങനെ അനൗദ്യോഗിക ചർച്ച വഴി 2,30,000 പേരെ ചൈനയിലെത്തിച്ചെന്നും വിവരങ്ങളുണ്ട്. യുക്രൈന്‍, ഫ്രാന്‍സ്, സ്‌പെയ്ന്‍, ജര്‍മനി, യു കെ എന്നിവിടങ്ങളില്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍, ഈ രാജ്യങ്ങള്‍ ചൈനയുടെ നീക്കത്തെ ചോദ്യംചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



