താജിക്കിസ്ഥാനിൽ ചൈന ഒരു കോടി യുഎസ് ഡോളർ ചെലവു വരുന്ന പുതിയ സൈനികത്താവളം പണിയുന്നു. അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള മേഖലയിലാണ് ചൈനയുടെ സൈനികത്താവളത്തിന്റെ നിർമാണം. തങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ നിന്നു ഭീഷണികൾ ഉയരുന്നുണ്ടെന്നും ഇതിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണു താവളത്തിന് അനുമതി നൽകിയതെന്നുമാണ് താജികിസ്താന്റെ റിപ്പോർട്ടുകൾ.
ഇതിന്റെ പിന്നാലെ ചൈനയും താലിബാന്റെ കാര്യത്തിൽ അത്ര ഉറപ്പ് പുലർത്തുന്നില്ലെന്നും പറയുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് തങ്ങളുടെ ഉയിഗുർ മേഖലകളിലേക്കു പുതിയ പ്രക്ഷോഭങ്ങൾ പടരുന്നതിനു മുൻകൂറായി പ്രതിരോധം ഉയർത്തുകയാണു ചൈനയുടെ ലക്ഷ്യമെന്നും രാജ്യാന്തര വിദഗ്ധർ പറയുന്നുണ്ട്. ഒരു കോടി യുഎസ് ഡോളർ ചെലവു വരുന്ന ബേസിന്റെ ചെലവുകളെല്ലാം ചൈന വഹിക്കും.
അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റത്തെ എതിർത്ത ഒരു രാജ്യമാണ് തജിക്കിസ്ഥാൻ. എന്നാൽ, ചൈന താലിബാനു സഹായം ചെയ്ത രാജ്യമാണ്. പക്ഷെ ഇപ്പോൾ സൗഹൃദവഴിയിലാണ് ഇരുരാജ്യങ്ങളുടെയും പോക്ക്. നിലവിൽ തജിക്കിസ്ഥാന്റെ ഏറ്റവും വലിയ 3 വ്യാപാര പങ്കാളികളിൽ ഒരു രാജ്യം ചൈനയാണ്. ഒട്ടേറെ ചൈനീസ് വ്യാപാരസ്ഥാപനങ്ങൾ തജിക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുമുണ്ട്. ചൈനയുടെ അയൽരാജ്യം കൂടിയാണു തജിക്കിസ്ഥാൻ. 477 കിലോമീറ്ററോളം അതിർത്തി ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്.
മാത്രമല്ല, ഏഷ്യൻ മേഖലയിലെ വൻശക്തികളായ ഇന്ത്യയ്ക്കും ചൈനയ്ക്കും സൈനികബേസുള്ള ഒരേയൊരു രാജ്യം നിലവിൽ തജിക്കിസ്ഥാനാണ്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് ഫാർഖോറിൽ ഇന്ത്യ വ്യോമത്താവളം നിയന്ത്രിക്കുന്നുണ്ട്.



