ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ സ്ഥിര സൈനിക സാന്നിധ്യം ഉറപ്പാക്കാൻ ചൈന. അങ്ങിനെ സംഭവിച്ചാൽഅറ്റ്ലാന്റിക് സമുദ്രത്തിലും ചൈനയ്ക്ക് ആധിപത്യം ഉറപ്പിക്കാനാകും. അമേരിക്കൻ മാധ്യമമായ ദ് വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയുടെ കിഴക്കൻ തുറമുഖത്തിന്റെ നേരെ എതിർ ദിശയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ നങ്കൂരമിടുന്ന സാഹചര്യത്തെ വൈറ്റ് ഹൗസും പെന്റഗനും അതീവ ജാഗ്രതയോടെയാണു കാണുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
അറിയപ്പെടുന്ന തുറമുഖ നഗരമായ ബാറ്റ കേന്ദ്രീകരിച്ച് സൈനികത്താവളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണു ചൈന എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ചൈനീസ് നീക്കം ദുർബലപ്പെടുത്താൻ യുഎസ് പ്രിൻസിപ്പൽ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഒക്ടോബറിൽ ഇക്വിറ്റോറിയൽ ഗിനിയ സന്ദർശിച്ചിരുന്നതായും സൂചനയുണ്ട്.
അതേസമയം, ഉഗാൻഡയിലെ എന്റബേ വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കോടിക്കണക്കിനു ഡോളറുകൾ വിലമതിക്കുന്ന ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ചു കൂടിയാണു പുറംലോകം തിരഞ്ഞത്. വായ്പാത്തുകയായ 200 ദശലക്ഷം യുഎസ് ഡോളർ തിരിച്ചടച്ചില്ലെങ്കിൽ എന്റബേ വിമാനത്താവളം ചൈന ഏറ്റെടുക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ രാജ്യാന്തര മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ ഈ വാദഗതികൾ തള്ളി ചൈനയും രംഗത്തെത്തിയിരുന്നു.



