| ടികെ അഷ്‌റഫ്
കർണാടകയിൽ ഹിജാബ് നിരോധനത്തിലൂടെ തുറന്നുവിട്ട വിഷപ്പുക തീയായി പടർന്നുകൊണ്ടിരിക്കുകയാണ് ! ഇതിലൂടെ കലാപം തന്നെയാണ് വർഗീയവാദികൾ ലക്ഷ്യം വെക്കുന്നത്. ന്യായമായ പ്രതിഷേധങ്ങൾ പോലും വർഗീയ കലാപത്തിന് വഴി മാറാതിരിക്കാൻ വിവേകമുള്ളവർ ഇടപെടണം.
ക്യാമ്പസിൽ ഒരു പെൺകുട്ടി ഹിജാബ് ധരിച്ച് ഏകയായി കടന്നുവരുന്നതും അതിനെതിരിൽ ഒരു സംഘം ആൺകുട്ടികൾ ജയ്ശ്രീറാം വിളിച്ച് ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ വൈറൽ ആയിരിക്കുന്നു .ആർത്തലച്ചു വരുന്ന സംഘത്തിനുനേരെ ഒറ്റക്ക് തിരിഞ്ഞുനിന്ന് ശബ്ദമുയർത്തിയ ആ പെൺകുട്ടിയുടെ ധൈര്യം ഫാസിസത്തിനെതിരെ ആർജ്ജവമുള്ള നിലപാടിൻ്റെ പ്രതീകമാണ്.എന്നാൽ ജയ് ശ്രീറാം എന്ന് വിളിക്കുന്നവർ എന്തു ലക്ഷ്യമാണോ അതിലൂടെ ഉദ്ദേശിക്കുന്നത് അതിനെ എളുപ്പത്തിൽ സാധ്യമാക്കുകയാണ് അല്ലാഹു അക്ബർ എന്ന മറുപടിയിലൂടെ ചെയ്യുന്നത്.
ഒറ്റപ്പെട്ട ഈ പെൺകുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണത്തെയല്ല ഇവിടെ പ്രശ്നവത്കരിക്കുന്നത്; മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പ്രതിഷേധത്തിൻ്റെ നയം ഈ പ്രതികരണത്തിൽ കണ്ടെത്തുന്നതിനെയാണ് തിരുത്തുന്നത്. ഹിജാബ് നിരോധനം ഒരു മതവിഭാഗത്തിൻ്റെ മാത്രം പ്രശ്നമായി ചുരുക്കരുത്. മതസ്വാതന്ത്ര്യമെന്നത് ഭരണഘടന നൽകുന്ന അവകാശമാണ്. അത് നിഷേധിക്കുന്നത് ഭരണഘടനക്ക് എതിരെയുള്ള വെല്ലുവിളിയാണ്. ഇവിടെയുള്ള മുഴുവൻ മതേതര വിശ്വാസികളേയും നൊമ്പരപ്പെടുത്തുന്ന പ്രശ്നമാണ് ഇത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കുന്നതിനിടയിലേക്ക് മതപരമായ മുദ്രാവാക്യങ്ങൾ കടന്നുവരുമ്പോൾ ഒന്നിച്ചുള്ള മുന്നേറ്റം ദുർബലപ്പെടുകയാണ് ചെയ്യുക.
CAA പ്രതിഷേധത്തിനിടയിൽ മതപരമായ മുദ്രാവാക്യങ്ങൾ ഒഴിവാക്കാൻ ആഹ്വാനം ഉണ്ടായത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. വിദ്യാർഥികൾക്ക് തെരുവിൽ പ്രതിഷേധിക്കേണ്ടി വരുന്നത് നല്ല സൂചനയല്ല എന്ന കർണാടക ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്. ഭരണഘടനയാണ് കോടതിയുടെ ഭഗവത്ഗീത എന്ന് പറഞ്ഞ കോടതി സമാധാനം നിലനിർത്തണമെന്നും വിദ്യാർഥികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നാളെ 2:30 pm ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ സമാധാനം കൈവിടാതിരിക്കാൻ വിവേകമതികൾ മുൻകയ്യെടുക്കണം.
80 ഉം 20 ഉം തമ്മിലാണ് യു.പി യിൽ മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച യോഗിയും കൂട്ടരും ഹിജാബ് വിവാദം രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമായി വഴിതിരിയണമെന്നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനങ്ങൾ പോളിംഗ് ബൂത്തിലെത്തും മുമ്പ് ഇതിലൂടെ ഒരു കലാപത്തിന് തീപിടിപ്പിക്കാനുള്ള ശ്രമത്തെ കരുതലോടെ കാണണം.



