ഉത്തര്‍പ്രദേശിലെ രാംപൂര്‍, അസംഗഢ് എന്നീ ലോക്സഭാ സീറ്റുകളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. പരാജയഭീതിയിൽ ഒരുപക്ഷെ ഇത്തരത്തിൽ കോൺഗ്രസ് മത്സര രംഗത്തുനിന്നും പിൻവാങ്ങുന്നത് ആദ്യമായിട്ടാകും.
ഇതിലെ പ്രത്യേകത, രാംപൂര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍ സമാജ്‌വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളാണ്. ജൂണ്‍ 23നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് . 26നാണ് വോട്ടെണ്ണല്‍. രാംപൂര്‍ എംപിയായിരുന്ന അസാംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് .
അതിൽ തന്നെ രാംപൂരില്‍ അസംഖാന്റെ ഭാര്യ തന്‍സീം ഫാത്തിമയെ ആണ് എസ്‌പി യുടെ സ്ഥാനാർത്ഥി . അസംഗഢില്‍ ധര്‍മേന്ദ്ര യാദവാണ് സ്ഥാനാര്‍ത്ഥി. ഉപതിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്‌പിയും സ്ഥാനാര്‍ത്ഥികളെ ഇതുവരെ നിര്‍ത്തിയിട്ടില്ല.



