രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊവിഡ്-19 നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ എംപിമാര്‍. ഭാരത് ജോഡോ യാത്രയെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് നിയന്ത്രണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് എംപി അധിര്‍രജ്ഞന്‍ ചൗധരി ചോദിച്ചു. ‘ഭാരത് ജോഡോ യാത്ര സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് ബിജെപിയെ പേടിപ്പിച്ചിരിക്കുകയാണ്. അതിന്റെ ഞെട്ടലിലാണ് ഇതെല്ലാം ചെയ്യുന്നത്.
തെരഞ്ഞെടുപ്പിൽ ഗുജറാത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോള്‍ മോദീജി മാസ്‌ക് വെച്ചിരുന്നോ?. ആരോഗ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര അത്ര ഇഷ്ടപ്പെട്ടില്ലായിരിക്കാം.പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം ഇഷ്ടമായിട്ടുണ്ട്. ഗോദി മീഡിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാന്‍ഡകള്‍ പൊളിക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഹുലിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന പിന്തുണകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാണ്ഡവ്യയെ ഇറക്കി ഏത് വിധേയനേയും യാത്രയെ തടസപ്പെടുത്താനും ജനങ്ങളുടെ മസ്സ് മാറ്റാനും ശ്രമിക്കുന്നത്.’ അധിര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു.



