ജൂലൈ 18 ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിലെ 11 എംഎൽഎമാരിൽ അഞ്ച് പേരെ കോൺഗ്രസ് ചെന്നൈയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എംഎൽഎമാരായ കാർലോസ് അൽവാരസ് ഫെരേര, സങ്കൽപ് അമോങ്കർ, യൂറി അലെമാവോ, റോഡോൾഫോ ഫെർണാണ്ടസ്, ആൾട്ടോൺ ഡികോസ്റ്റ എന്നിവരെയാണ് സംസ്ഥാനത്തെ നിയമസഭാ സമ്മേളനം അവസാനിച്ചതിന് ശേഷം ഇന്നലെ ചെന്നൈയിലേക്ക് മാറ്റിയിട്ടുള്ളത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ നിയമസഭാംഗങ്ങൾ ജൂലൈ 18 ന് ഗോവയിലേക്ക് മടങ്ങുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രതിപക്ഷ പാർട്ടിയിലെ മറ്റ് ആറ് എംഎൽഎമാർ – മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, മൈക്കൽ ലോബോ, ഡെലിയാല ലോബോ, കേദാർ നായിക്, അലക്‌സോ സെക്വേര, രാജേഷ് ഫല്‌ദേശായി എന്നിവർ ചെന്നൈയിലേക്ക് പോയ സംഘത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പാർട്ടിയുടെ സംസ്ഥാന നിയമസഭാ വിഭാഗത്തിൽ പിളർപ്പുണ്ടാക്കാൻ കാമത്തും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് മൈക്കിൾ ലോബോയെ കഴിഞ്ഞ ഞായറാഴ്ച കോൺഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ലോബോയും കാമത്തും ഉൾപ്പടെ അഞ്ച് എംഎൽഎമാർ എവിടേക്കോ പോയതായി പാർട്ടി അറിയിച്ചു. എന്നിരുന്നാലും, ഈ എംഎൽഎമാർ തിങ്കളാഴ്ച ഗോവ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പങ്കെടുക്കുകയും തെറ്റൊന്നുമില്ലെന്നും തങ്ങൾ പാർട്ടിക്കൊപ്പമാണെന്നും അവകാശപ്പെട്ടു. ചൊവ്വാഴ്ച മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 11 എംഎൽഎമാരിൽ 10 പേരും പങ്കെടുത്തിരുന്നു.



