സംസ്ഥാനത്തെ ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ തലശേരിയിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയാത്തത് ആണ്. ഹലാലിന്റെ പേരിൽ വിദ്വേഷപ്രചാരണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവൽക്കരിക്കണം.
ഇന്ന് ആലപ്പുഴയിൽ പി കൃഷ്ണപിള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സമൂഹത്തിലെ മതനിരപേക്ഷത തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിക്കുന്നത്. വർഗീയതയിൽ അഭിരമിക്കുന്നവരാണ് ആർഎസ്എസുകാർ, സംഘടന വളരാൻ വർഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവർ. ഇതുവരെ കേരളത്തിൽ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യമാകെ ബിജെപിക്ക് വളരാനുള്ള അവസരവാദ നിലപാട് കോൺഗ്രസ് സ്വീകരിച്ചുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തൽ. തലശേരിയിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് ഉയർത്തിയ മുദ്രാവാക്യം അംഗീകരിക്കാൻ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.



