| ശ്രീകാന്ത് പികെ
തിരുത തോമ എന്നല്ലാതെ കെ.വി തോമസിനെ ഇന്നും കോൺഗ്രസുകാർ വിശേഷിപ്പിക്കില്ല. സി.പി.ഐ.എമ്മിലേക്ക് വന്ന കെ.പി അനിൽ കുമാർ കേൾക്കാത്ത തെറികളില്ല, ഇന്നും അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ തെറി വിളികൾ കാണാം. അഡ്വ:സുരേഷ് ബാബു, പി.സി ചാക്കോ മുതൽ ലളിത സുഭാഷ് വരെയുള്ളവർ ഇടത് പക്ഷത്തേക്ക് വന്നപ്പോൾ ചാനലുകളിൽ കോൺഗ്രസുകാർ വയള് പാടുകയായിരുന്നു.
തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവായിരുന്ന പ്രശാന്ത് സി.പി.ഐ.എമ്മിലേക്ക് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ശാരീരിക അക്രമങ്ങൾക്ക് പോലും ശ്രമമുണ്ടായിരുന്നു. എന്നാൽ അനിൽ കെ ആന്റണി എന്ന പേര് നാളെ മുതൽ കോൺഗ്രസുകാർ മറക്കും. സോണിയ ഗാന്ധിയുടെ പേഴ്സ്ണൽ സെക്രട്ടറിയായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക് പോയപ്പോൾ വടക്കുന്നും തെക്കുന്നുമൊക്കെ പലരും പോകുമെന്നും പകരം ലക്ഷങ്ങളുടെ പിന്തുണയുള്ള ഹർദിക് പട്ടേൽ വന്നെന്നുമാണ് കോൺഗ്രസ് പ്രതികരണം വന്നത്.
ആ ഹർദിക് പട്ടേലും ബിജെപിയിൽ പോയി.ആ ടോം ആ വടക്കൻ ഇന്ന് ഒരല്ലലുമില്ലാതെ ബിജെപിക്ക് പണിയെടുക്കുന്നുണ്ട്. കെ.വി തോമസ് കേൾക്കുന്ന തെറിയുടെ നൂറിലൊന്ന് അബ്ദുള്ള കുട്ടി കേൾക്കുന്നുണ്ടോ. സംഭവം ലളിതമാണ്, കോൺഗ്രസ് വിടുന്ന നേതാക്കൾ ഇടത് പക്ഷത്തേക്ക് വരുന്നത് മാത്രമാണ് അവർക്ക് പ്രശ്നം. ബിജെപിയിലേക്ക് പോയാൽ യാതൊരു പ്രയാസവുമില്ലാതെ അതൊരു സ്വാഭാവിക പ്രക്രിയയായി സ്വീകരിക്കപ്പെടും.
അനിൽ കെ ആന്റണി അയാളുടെ ജീവിതത്തിൽ എന്തേലും തൊഴിലെടുത്ത് തിന്നിട്ടുണ്ടോ എന്നറിയില്ല. സാധാരണ കോൺഗ്രസ് അനുഭാവികൾ പോസ്റ്ററൊട്ടിച്ചും വിയർപ്പൊഴുക്കിയും ജയിപ്പിച്ച് തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കിലധികവും അധികാരം നുണഞ്ഞ എ. കെ ആന്റണിയുടെ ഡി.എൻ.എ വഹിച്ചു എന്ന ഒറ്റ കാരണത്താൽ ദേശീയ കോൺഗ്രസിന്റെ പദവികൾ ലഭിച്ച ഒരുത്തൻ. ഇന്ന് ലവലേശം ഉളുപ്പില്ലാതെ ബിജെപിയിൽ ചേരുമ്പോൾ, ഗുജറാത്ത് വംശ ഹത്യയിൽ പോലും മോദിയെ ന്യായീകരിക്കുമ്പോൾ ഇടതു പക്ഷക്കാർക്കുള്ള അമർഷത്തിന്റെ നൂറിലൊന്ന് പോലും കോൺഗ്രസുകാർക്കില്ല.
ആരോഗ്യവും ആയുസും അനുവദിക്കുമെങ്കിൽ കെ.സുധാകരൻ എന്ന മനുഷ്യനും ഇത് പോലെ ബിജെപി അംഗത്വം സ്വീകരിക്കുന്നത് കാണാനുള്ള യോഗം കൂടി മലയാളികൾക്കുണ്ടാകുമെന്നത് നൂറ് തരം.



