പൊലീസിലെ തന്റെ ഔദ്യോഗിക വേഷത്തിൽ ‘സേവ് ദി ഡേറ്റ്’ ഫോട്ടോഷൂട്ട് നടത്തിയ എസ്.ഐയ്ക്കെതിരെ സോഷ്യൽ മീഡിയ ഏറെ ചർച്ചയായിരുന്നു. കോഴിക്കോട് നഗര പരിധിയിലെ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ആയിരുന്നുഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിൽ വിചാരണ നേരിട്ടത്.
ഏന്നാൽ ആ ചിത്രങ്ങൾ സേവ് ദി ഡേറ്റിനു വേണ്ടി പകർത്തിയതല്ലെന്നും ഒരു സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്തതാണെന്ന് എസ്ഐ വിശദീകരിക്കുന്നു. സ്വകാര്യ ആവശ്യത്തിനു വേണ്ടി മാത്രം എടുത്ത ഫോട്ടോ ആണത്. തങ്ങളുടെ വിവാഹ ആൽബത്തിലേക്ക് മാത്രം ഉദ്ദേശിച്ച് എടുത്തത്. അതേസമയം തന്നെ സേവ് ദി ഡേറ്റിനു വേണ്ടി മറ്റൊരു ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു.
അതിൽ സാധാരണ പോലെ ടീഷർട്ടും കുർത്തയുമൊക്കെ ഇട്ടിട്ടുള്ളതാണ്. ആ ചിത്രങ്ങളും ഫേസ്ബുക്കിലൊന്നും പങ്കുവെച്ചിരുന്നില്ല.മറിച് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കുക മാത്രമാണ് ചെയ്തത്. ഫോട്ടോ എടുക്കുന്ന സമയം തന്നെ ഇവ സമൂഹമാധ്യമങ്ങളിൽ പങ്കിടരുതെന്ന് ഫോട്ടോഗ്രാഫർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
അതിന്റെ കാരണം, അടുത്തിടെ ഒരു മണൽമാഫിയയെ പിടിച്ചതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഓഡിയോയും വൈറലായതിനു പിന്നാലെ സൈബർ ആക്രമണം നേരിട്ടതാണ്. ആ സമയം തന്നെ ഈ ചിത്രങ്ങൾ കൂടി പുറത്തുവന്നാൽ പ്രശ്നമാവുമെന്ന് അറിയാമായിരുന്നു. അതിനാൽ ഒരുകാരണവശാലും പുറത്തുപോവേണ്ട, ആൽബത്തിൽ മാത്രമേ ഒട്ടിക്കാവൂ എന്നു പറഞ്ഞിരുന്നു.
പക്ഷെ അയാളുടെ ആകാംക്ഷ കൊണ്ട് സോഷ്യൽ മീഡിയയായ ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. ഞാൻ ഒരു സ്ഥിരം ഫെയ്സ്ബുക് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ മിനിഞ്ഞാന്ന് ഇങ്ങനെയൊരു ഫോട്ടോ വൈറലാവുന്നുണ്ടെന്ന് പലരും പറഞ്ഞ് അറിഞ്ഞപ്പോഴാണ് ഫെയ്സ്ബുക്കിൽ കയറി എന്താണെന്ന് നോക്കിയത്. ഞാനാകെ സ്തംഭിച്ചു പോയി. എന്റെ ഫെയ്സ്ബുക്കിലോ വാട്സാപ്പിലോ ഇടാത്തെ ചിത്രം എങ്ങനെ പുറത്തു പോയി എന്നാലോചിച്ചപ്പോഴാണ് ഫോട്ടോഗ്രാഫറാണ് പങ്കുവച്ചതെന്ന് മനസ്സിലായത്.
ജീവിതത്തിൽ ആദ്യമായാണ് യൂണിഫോമിലുള്ള ഫോട്ടോഷൂട്ട് ഫോട്ടോഗ്രാഫർ ചെയ്യുന്നത്. അതിന്റെ ആകാംക്ഷ കൊണ്ടൊക്കെയാവാം പങ്കുവെച്ചത്. ഞാൻ അറിഞ്ഞിരുന്നെങ്കിൽ അപ്പോഴേ ഡിലീറ്റ് ചെയ്യിച്ചേനെ. വാർത്തയായപ്പോൾ മാത്രമാണ് ഇതിത്ര വലിയ പ്രശ്നമായത് അറിയുന്നത്.
അതേസമയം, പോലീസ് സേനാംഗങ്ങള്‍ അവരുടെ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഔദ്യോഗിക യൂണിഫോമിട്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് 2015-ല്‍ ടി.പി സെന്‍കുമാര്‍ ഡി.ജി.പി ആയിരിക്കേ ഉത്തരവിട്ടിരുന്നു. സമൂഹമാധ്യമത്തിൽ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശത്തെക്കുറിച്ചുള്ള ആ ഉത്തരവിനെ കാറ്റിൽപ്പറത്തുകയായിരുന്നു എസ്.ഐ എന്നായിരുന്നു വിമർശനം.



