ഒറിജിനലിനെ പോലെതന്നെ തോന്നുന്ന ഉത്പന്നങ്ങൾ വിപണിയിൽ എത്തിയാൽ നമ്മൾ സ്ഥിരമായി പറയുന്ന പേരാണ് ചൈന എന്ന്. വലിയ ബ്രാൻഡുകളെ കോപ്പി അടിച്ച് അതുപോലെ ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാൻ വിദഗ്ദ്ധരാണ് ഇവർ. പല മേഖലകളിലും കുപ്രസിദ്ധമാണ് ചൈനയുടെ കോപ്പിയടി. വാഹന മോഡലുകളുടെ കോപ്പിയടിയാവും അതില്‍ ഭൂരിഭാഗവും. ലോകത്തിലെ മുന്‍നിര കമ്പനികളുടെ കാറുകളെ അതേ രൂപത്തില്‍ കോപ്പിയടിക്കുന്ന ചൈനയുടെ പരിപാടിക്കെതിരെ കാലാകാലങ്ങളായി നിരവധി വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഇപ്പോൾ ചൈനയുടെ പുതിയ ആക്രമണ ഹെലികോപ്റ്റർ ഇസഡ്-21 ൻ്റെ ചിത്രം പുറത്തുവരുമ്പോഴും ഇതേ ആരോപണമാണ് ഉയരുന്നത്.
ഇന്ത്യയുടെ പ്രചണ്ഡ ഹെലികോപ്റ്റർ, അമേരിക്കയുടെ അപ്പാച്ചെ, റഷ്യയുടെ ആക്രമണ ഹെലികോപ്റ്ററായ എംഐ-28 എന്നിവയുടെ മിക്സഡ് കോപ്പി പോലെയാണ് ഈ ചൈനീസ് ഹെലികോപ്റ്റർ എന്നാണ് ആരോപണം. എന്നിരുന്നാലും, റഷ്യയുമായി ചൈനയ്ക്കുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ, റഷ്യൻ ഹെലികോപ്റ്ററിന്റെ ഡിസൈൻ പകർത്തിയതായിരിക്കാനും സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. Z-21 ന്റെ രൂപകൽപ്പനയുടെ ചില ഭാഗങ്ങൾ ചൈനയുടെ പഴയ Z-10 ആക്രമണ ഹെലികോപ്റ്ററിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. റഷ്യൻ എംഐ-28 ഹെലികോപ്റ്ററുമായി സാമ്യമുള്ളതിനാൽ, റഷ്യയും ചൈനയും സംയുക്തമായി ഈ ആക്രമണ ഹെലികോപ്റ്റർ വികസിപ്പിച്ചിരിക്കാമെന്നാണ് അനുമാനിക്കുന്നത്. ഈ ചൈനീസ് ഇസഡ്-21 ഹെലികോപ്റ്ററിൻ്റെ വികസനം ഏത് ഘട്ടത്തിലാണ് എത്തിയതെന്ന് ഇതുവരെ അറിവായിട്ടില്ല.
ഈ ഹെലികോപ്റ്ററിനെ ലോകമെമ്പാടുമുള്ള വ്യത്യസ്ത ഹെലികോപ്റ്ററുകളുമായി താരതമ്യം ചെയ്യുന്നുണ്ട്. തായ്‌വാനിലേക്ക് നുഴഞ്ഞുകയറാൻ ചൈന ഈ ഹെലികോപ്റ്റർ ഉപയോഗിച്ചേക്കുമെന്ന ആശങ്കയുണ്ട്. Z-20 ഹെലികോപ്റ്റർ പോലെയാണ് ഇതിൻ്റെ റോട്ടറും പിൻഭാഗവും. ഹെലികോപ്റ്ററിൻ്റെ അടിയിൽ ഒരു യന്ത്രത്തോക്ക് സ്ഥാപിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിൻ്റെ മുഖം സ്റ്റാറ്റിക് ട്യൂബുകൾ പോലെയാണ്. ഇസഡ്-20 ഹെലികോപ്ടറാണ് ചൈനീസ് സൈന്യം യൂട്ടിലിറ്റി ഹെലികോപ്റ്ററായി ഉപയോഗിക്കുന്നത്. അടുത്ത രണ്ട്-മൂന്ന് വർഷത്തേക്ക് പരീക്ഷണം നടത്തിയശേഷം ചൈനീസ് സൈന്യത്തിൽ ഉൾപ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ വർഷം ജനുവരിയിലാണ് ഈ ഹെലികോപ്റ്ററിൻ്റെ ആദ്യ പറക്കൽ നടന്നത്.



