. രഞ്ജിത്ത് ആന്റണി
ഡീമോണിറ്റൈസേഷന്റെ ആദ്യ നാളുകളിൽ കേട്ട ചില വാർത്തകളുണ്ട്. ഡെൽഹിക്ക് ചുറ്റുമുള്ള കുഞ്ഞു എയർപ്പോർട്ടുകളിൽ നിന്ന് 25 ഓളം ചാർട്ടേഡ് ഫ്ലൈറ്റുകൾ പറന്നു എന്ന്. ഹരിയാനയിലെ കർണാലയിലും, ഹിസ്സാറിലും ഒക്കെ ഉള്ള ഇത്തരം എയർപ്പോർട്ടുകളിൽ നിരീക്ഷണങ്ങളില്ല. അവിടെ എയർ ട്രാഫിക് കണ്ട്രോളിങ്ങുമില്ല. സെസ്ന പോലുള്ള ചെറിയ പ്ലെയിനുകളിലേയ്ക്ക് കാറിൽ നിന്ന് നേരിട്ട് കയറാം. ബാഗേജ് ചെക്ക് ഒന്നുമില്ല.ആരും ചോദിക്കാനും പറയാനുമില്ല.
ഇവിടുന്ന് പ്ലെയിനുകൾ പറന്നെന്നും, അവയിൽ എവിടെയൊ നിക്ഷേപിക്കാൻ കൊണ്ട് പോയ പിൻവലിക്കപ്പെട്ട നോട്ടുകളായിരുന്നു എന്നും ആയിരുന്നു അനുമാനം. ഈ പ്ലെയിനുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ഒരു ന്യൂസ് വന്നതല്ലാതെ പിന്നൊന്നും അതിനെ കുറിച്ച് കേട്ടില്ല. ആ പണമെവിടെയാണ് നിക്ഷേപിക്കപ്പെട്ടതെന്നും ഒരു പിടിയിയും അന്ന് ഗവണ്മെന്റിനില്ലായിരുന്നു.
ആ പണമെവിടെ പോയി? അതിനുത്തരം 2017 മെയിൽ റിസർവ് ബാങ്കിന്റെ ഡാറ്റയിലുണ്ട്. ജില്ലാടിസ്ഥാനത്തിലുള്ള ഡെപ്പോസിറ്റ് റേറ്റുകളുടെ വളർച്ച നോക്കിയപ്പോൾ ഇൻഡ്യയുടെ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ വലിയ തോതിൽ കാഷ് ഡെപ്പോസിറ്റ് ചെയ്തതായി കണ്ടെത്തി. പ്രത്യേകിച്ച് നാഗാലാൻഡിലും, മിസ്സോറാമിലും. ആസാമിലും വലിയ തോതിൽ കാശെത്തി. 5 പൈസ അക്കൌണ്ടുകളില്ലാതിരുന്ന നാമമത്രമായ ലക്ഷ കണക്കിന് അക്കൌണ്ടുകളിൽ രണ്ടരലക്ഷം രൂപ വെച്ച് വന്ന് വീണു. ചില ജില്ലകൾ 30% ത്തിലധികം ഡെപ്പോസിറ്റുകളുടെ വളർച്ച രേഖപ്പെടുത്തി.
അനേകം ടാക്സ് എക്സെംഷനുകളും, കേന്ദ്ര സ്ക്രൂട്ടിണിക്ക് സ്കോപ്പില്ലാത്തതുമായ ഈ സംസ്ഥാനങ്ങളിൽ വന്ന കാശ് തിരിച്ചെടുക്കാനൊ നടപടി എടുക്കാനൊ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ ഡെപ്പോസിറ്റുകളുടെ സോഴ്സും അവർ കണ്ടെത്തിയിട്ടില്ല.
മറ്റൊരു രസകരമായ കണക്ക്, കള്ളപ്പണത്തിന്റെ കേന്ദ്രമായ എല്ലാവരും കരുതുന്ന മുമ്പൈയിൽ ഡെപ്പോസിറ്റുകൾ കുറഞ്ഞു. മുമ്പൈ നഗരത്തിൽ മാത്രം -16% കുറവാണ് ഡെപ്പോസിറ്റിൽ ഉണ്ടായത്. സബർബ്ബൻ മുമ്പൈയിൽ -2%, എന്തിന് നമ്മുടെ ചെന്നൈയിൽ -0.4% വളർച്ച കുറവും രേഖപ്പെടുത്തി.
അതായത്, കള്ളപ്പണമുള്ളവർ വളരെ ക്രിയേറ്റീവ് രീതിയിൽ അവ വെളുപ്പിച്ചെടുത്തു.
ചിലർ ജീവനക്കാർക്ക് അഡ്വാൻസ് പേമന്റ് കൊടുത്തു, ചിലർ അമ്പലങ്ങൾക്കും പള്ളികളിലേയ്ക്കും സംഭാവന നൽകി (ഒരു ഫീസ് നൽകി പിന്നീട് കാശു തിരിച്ചു വാങ്ങുന്നു എന്നർത്ഥം) അങ്ങനെ വളരെ നൂതനമായ മാർഗ്ഗങ്ങൾ അവലമ്പിച്ച് അവർ അവരുടെ പണം ആരും കൊണ്ട് പോകാതെ സംരക്ഷിച്ചു.
ഇന്ന് 5 കൊല്ലം കഴിഞ്ഞപ്പോൾ ഈ ഗവണ്മെന്റിന്റെ ഒരു മോഡസ് ഓപ്പറണ്ടി എല്ലാവർക്കും മനസ്സിലായി. ആദ്യം പോളിസി. ബാക്കി വരുന്നിടത്ത് വെച്ച് കാണുക. ആരേലും എന്തേലും ചോദിച്ച് ചെന്നാൽ; ഉഗ്രൻ ഐഡിയ ആയിരുന്നു, പക്ഷെ ഇമ്പ്ലിമെന്റേഷൻ പാളി എന്ന് നാണമില്ലാതെ പ്രഖ്യാപിക്കുക. ഈ സൈക്കിൾ ഇങ്ങനെ തുടരുക. ആരും ചോദിക്കാനില്ല. ആരോടും ഉത്തരം പറയാനുമില്ല.



