കാക്കയെത്ര ശ്രമിച്ചാലും പരുന്തിനെ പോലെ ഉയർന്ന് പറക്കാൻ കഴിയില്ല എന്ന് ജയ്ലറിന്റെ ഓഡിയോ ലോഞ്ചിൽ സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞിരുന്നു. ഇത് ആരെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് സിനിമ ലോകത്ത് സജീവമായ ചർച്ചകൾ നടന്നു. നടൻ വിജയിയെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് പല കോണുകളിൽ നിന്നും ആക്ഷേപം ഉയർന്നു.
ഇതുമായി ബന്ധപ്പെട്ട് ഫാൻസ് ഫൈറ്റുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. വിജയ് ഉടനെ ഇതിന് മറുപടി നൽകും എന്നാണ് ആരാധകർ കരുതിയിരുന്നത് എന്നാൽ പിന്നീട് പൊതുവേദികൾ ഒന്നും ലഭിക്കാതെ വന്നതോടെ താരം ഇതിനെതിരെ ഒന്നും പ്രതികരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ‘ലിയോ’ സിനിമയുടെ വിജയഘോഷത്തിൽ വിജയ് സംസാരിച്ചപ്പോൾ ഈ വിഷയം കടന്നുവന്നു. വളരെ പക്വതയോടെയാണ് വിജയ് ഈ വിഷയം കൈകാര്യം ചെയ്തത്. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾ ഉൾപ്പടെയുള്ളവ താൻ കാണുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് വിജയ് സംസാരിച്ച് തുടങ്ങിയത്.
യഥാർത്ഥത്തിൽ ആരാധക്കരെ ഉപദേശിക്കുകയാണ് വിജയ് ചെയ്തത്. ഇത്രയും ദേഷ്യവും പാടില്ലെന്നും അത് ഉപേക്ഷിക്കണമെന്നും വിജയ് വിനയപ്പൂർവം അഭ്യർത്ഥിച്ചു. അഹിംസയ്ക്ക് ഹിംസയേക്കാൾ ശക്തിയുണ്ടെന്നും തന്നെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടി തിരിച്ച് എന്തൊക്കെ ചെയ്താലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ കയ്യടിയോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
തുടർന്നാണ് അദ്ദേഹത്തിന്റെ പതിവ് ശൈലിയിൽ ‘കുട്ടിക്കഥ’ പറഞ്ഞു തുടങ്ങിയത്. ഈ കഥയിലാണ് കാക്കയും പരുന്തും കടന്നുവന്നത്. കഥ രജനികാന്തിനുള്ള മറുപടി ആണെന്നാണ് ആരാധകർ പറയുന്നത്. വിഷയം വളരെ പക്വതയോടെ കൈകാര്യം ചെയ്ത വിജയ് യുടെ പ്രസംഗത്തിന് പല മാനങ്ങൾ ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. 2016 ൽ എന്ത് സംഭവിക്കും എന്ന് ചോദ്യത്തിന് ‘കപ്പ് മുഖ്യം ബിഗിലെ’ എന്നാണ് വിജയ് മറുപടി നൽകിയത്. ഇതിലൂടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനമാണ് വ്യക്തമാക്കിയതെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.



