ലുലു ഗ്രൂപ്പിനും അതിന്റെ ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാവിധ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാണമെന്ന് മലയാളത്തിൽ നിന്നുള്ള ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതിയുടെ നിർദേശം.
ലുലു ഗ്രൂപ്പിനും തനിക്കുമെതിരായി അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജിയാണ് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്.
ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഹൈക്കോടതി അനുവദിച്ചത്. കോടതിയുടെ ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദേശം നൽകുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
ഒന്നിലധികം കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. അതേസമയം, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.



