കേന്ദ്രം വിളിച്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യാനുള്ള പുതിയ പ്രമേയം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയുടെ പേര് ഭാരതം എന്ന് മാറ്റണമെന്നുള്ളത് ബിജെപിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.
ഇന്ത്യ എന്ന പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh) എന്നാക്കി മാറ്റുന്നതിനെക്കുറിച്ച് 2022 ഡിസംബറില്‍ ഗുജറാത്തിൽ ആനന്ദില്‍ നിന്നുള്ള ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. 1949 സെപ്റ്റംബറിൽ ചേർന്ന ഭരണഘടനാ അസംബ്ലിയില്‍ ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വിളിച്ച ഇന്ത്യ എന്ന പേര് രാജ്യം കടന്നുപോയ അടിമത്ത കാലത്തെ സൂചിപ്പിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞിരുന്നു. ഇപ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍, അടിമത്തത്തിൽ നിന്ന് രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായും, അതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായും ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
ഈ നീക്കത്തിന്റെ ഭാഗമായാണ് ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജി 20 സമ്മേളനത്തിന് എത്തുന്ന നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ട് രാഷ്ട്രതിഭവന്‍ അയച്ച കത്തില്‍, ഇന്ത്യന്‍ രാഷ്ട്രപതി എന്നതിനു പകരം ഭാരതത്തിന്റെ രാഷ്ട്രപതി എന്ന് എഴുതിയതില്‍ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.



