നിലവിൽ ഇന്ത്യയിലെ ചില പ്രവർത്തനങ്ങൾ കണ്ടാൽ ഇതൊരു ജനാധിപത്യ രാജ്യമാണോ എന്ന് നമുക്ക് സംശയം തോന്നാം. എൻ.ഡി.എ. അധികാരത്തിൽ കയറിയതിന് ശേഷം ശത്രുക്കളെ സംഹരിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. അത് ഇപ്പോഴും തുടർന്ന് വരുന്നു എന്നത് ഏറെ അപലപനീയമാണ്. ഏറ്റവും ഒടുവിൽ പ്രതിപക്ഷ നേതാക്കളുടെ ഫോൺ കേന്ദ്ര സർക്കാർ ചോർത്തുന്നു എന്നതാണ് പുതിയ ആരോപണം.
യഥാർത്ഥത്തിൽ ഫോൺ ചോർത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടല്ല ഈ ചോർത്തൽ എന്നതും വ്യക്തമാണ്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നും ആപ്പിള്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ട്.
എന്നാൽ ബി.ജെ.പിയുടെ പക്ഷത്ത് നിന്നും ഇക്കാര്യത്തിൽ വളരെ വിചിത്രമായ നിലപാടാണ് വന്നിട്ടുള്ളത്. തെറ്റായ കാര്യങ്ങൾ ഫോണിൽ കാണുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിന് കുഴപ്പം ഉണ്ടായതെന്നാണ് ബി.ജെ.പി. ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞത്.
മോദി ഇന്ത്യയിൽ നടത്തുന്ന എല്ലാ പ്രവർത്തനവും അദാനിക്ക് വേണ്ടിയാണ് എന്ന ഉറച്ച ആരോപണത്തിൽ തന്നെയാണ് രാഹുൽ ഗാന്ധിയുള്ളത്. കോർപ്പാറേറ്റുകളെ സഹായിക്കാൻ വേണ്ടി കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങൾ കാണുമ്പോൾ എല്ലാവർക്കും അത് തന്നെയാണ് തോന്നുന്നത്. ഫോൺ ചോർത്തലും മാറിച്ചൊരു കാര്യത്തിന് വേണ്ടിയല്ല.



