ഇന്റർനെറ്റ് സൗകര്യം ലഭ്യമാണെങ്കിൽ ലോകത്തെ എന്ത് കാര്യവും നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കാൻ ഗൂഗിൾ ഉണ്ട്. ഇന്റർനെറ്റിന് അല്ലാതെ മറ്റ് ചെലവുകൾ ഒന്നും ഇതിനില്ല. എന്നാൽ ഗൂഗിൾ സെർച്ചിനും ഇനി പണമടയ്ക്കേണ്ടി വന്നേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം വൈകാതെ ഗൂഗിൾ അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിലുള്ള സെർച്ച് എൻജിന് പുറമെയാകും ഇത്. റോയിട്ടേഴ്സാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രീമിയം ഫീച്ചറുകളാകും ഗൂഗിൾ സബ്സ്ക്രൈബർമാർക്ക് നല്കുന്നത്. എഐയുടെ സഹായത്തോടെയുള്ള സെർച്ചായിരിക്കും പണമടയ്ക്കുന്ന സബ്സ്ക്രൈബർമാർക്ക് ലഭിക്കുക എന്നും റോയിട്ടേഴ്സ് പറയുന്നു. ജനറേറ്റീവ് എഐയിൽ അധിഷ്ഠിതമായ പ്രീമിയം ഗൂഗിൾ സെർച്ച് താമസിയാതെ അവതരിപ്പിക്കുമെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് ഫിനാൻഷ്യൽ ടൈംസ് ആണ്.
ഇന്റർനെറ്റിലെ പരസ്യ വരുമാനത്തിൽ അധികപങ്കും നേടുന്ന കമ്പനിയാണ് ഗൂഗിൾ. കമ്പനിയുടെ പ്രധാന സേവനങ്ങളായ സെർച്ച്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോൾ നൽകുന്നത്. ജനറേറ്റിവ് എഐ സെർച്ച് ക്ലൗഡിൽ പ്രവർത്തിപ്പിക്കാൻ ചെലവുണ്ടെന്നത് ആയിരിക്കാം ഗൂഗിളിനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എഐ സെർച്ചിന്റെ കാര്യത്തിൽ ഗൂഗിൾ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെക്കാൾ പിന്നിലാണ്. ചാറ്റ്ജിപിടിയുടെ പ്രീമിയം സേവനത്തിനും പണമടയ്ക്കണം. എന്നാൽ മൈക്രോസോഫ്റ്റ് ബിങ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളിൽ ഇപ്പോൾ നിലവിൽ ഫ്രീയായി ആണ് ലഭിക്കുന്നത്. സൈൻ-ഇൻ ചെയ്ത് ഉപയോഗിച്ചാൽ പ്രീമിയം ഫീച്ചറുകൾ പരീക്ഷിച്ചു നോക്കാനാകും.
സെർച്ചിന് പണമീടാക്കുന്നത് കമ്പനിയുടെ മാറുന്ന ചിന്താഗതിയാണ് കാണിക്കുന്നത് എന്നാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നത്. പരമ്പരാഗത ഗൂഗിൾ സെർച്ച് സൗജന്യമായി നിലനിർത്തുന്നത് സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസകരമായിരിക്കുമെന്നും ഇതിൽ പറയുന്നുണ്ട്. 2021ലാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി സ്‌ക്രീനിനു താഴെ സെർച്ച് ബാർ കൊണ്ടുവരിക എന്ന പരീക്ഷണം ഗൂഗിൾ ആരംഭിച്ചത്. 2023ൽ ഇത് കമ്പനി പരിഷ്കരിക്കുകയും ചെയ്തു. കമ്പനിയുടെ നടത്തുന്ന പരീക്ഷണങ്ങൾ വിജയിച്ചാൽ സെർച്ച് ബാർ താഴെ നിലനിർത്തി, അതിൽ കമ്പനിയുടെ ‘മെറ്റീരിയൽ 3’ അടക്കമുള്ള ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ.



