| പ്രമീള ഗോവിന്ദ്
2024 തിരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാർ വിരുദ്ധ ശബ്ദങ്ങളെ എന്ത് വില കൊടുത്തും അടിച്ചമർത്തുക എന്നതാണ് സംഘപരിവാർ അജണ്ട. ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ പ്രബീർ പുർകായസ്ഥ അടിയന്തരാവസ്ഥ കാലത്ത് ജെ എൻ യുവിൽ വിദ്യാർത്ഥിയായിരിക്കെ ഒരു വർഷത്തോളം തടവിലായിരുന്നു. 75 വയസ്സുണ്ട് പ്രബിറിന്.
മോദി സർക്കാർ അധികാരമേറ്റ ശേഷം നിരന്തരമുള്ള ഇ ഡി റെയ്ഡുകളും വേട്ടയാടലുകളും അതിജീവിച്ചാണ് ന്യൂസ് ക്ലിക്കിന്റെ പ്രവർത്തനം. 2021-ൽ പ്രബിർ പൂർ കായസ്ഥയുടെ വീട്ടിൽ നടന്നത് 113 മണിക്കൂർ നീണ്ട റെയ്ഡായിരുന്നു. അതിന് ശേഷവും ഒന്നും സ്ഥാപിക്കാനാവാതെ വന്നിടത്താണ് ഇപ്പോഴും റെയ്ഡുകൾ തുടരുന്നത്. തീർന്നില്ല അദാനി ഗ്രൂപ്പ് ന്യൂസ് ക്ലിക്കിനെതിരേ നൽകിയത് 100 കോടിയുടെ മാനനഷ്ട കേസാണ്.
വെറുതേ കുറേ റെയ്ഡുകൾ എന്ന് കരുതണ്ട. ഭീമകൊറേഗാവ് നമുക്ക് മറക്കാറായിട്ടില്ല. എന്തെങ്കിലും ഒക്കെ ആരോപിച്ച് കൂട്ടി ഒടുവിൽ ഇരുമ്പറക്കുള്ളിലേക്ക് എന്നതാണ് ലക്ഷ്യം. സംഘപരിവാർ വിരുദ്ധ നിലപാടുകൾ ഉയർത്തുന്ന മാദ്ധ്യമങ്ങളും ആക്ടിവിസ്റ്റുറ്റുകളും ഇനി ശബ്ദമുയർത്തരുത് എന്നത് എങ്കിലും ആവും ലക്ഷ്യം.
കർഷക സമരം മുതൽ വിവിധ വിഷയങ്ങളിൽ ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ തുറന്ന് സംസാരിക്കുകയും നിരന്തരം വാർത്തകൾ നൽകുകയും ചെയ്ത മാദ്ധ്യമമാണ് ന്യൂസ് ക്ലിക്ക്. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെയും All India People’s Science Network ന്റെയും മുൻ നിര പ്രവർത്തകനാണ് പ്രബീർ പുർകായസ്ഥ.
ഇന്ന് റെയ്ഡ് നേരിട്ട മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത ദി വയറിലും ഇകോണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലിയിലും അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുളള ബന്ധത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചും എഴുതിയതിന് അറസ്റ്റ് ഭീഷണി നേരിട്ടിരുന്നു. അന്ന് അദാനിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുക്കുത്തി ഇകോണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി ലേഖനം പിൻവലിച്ചപ്പോൾ പരഞ്ജോയ് എഡിറ്റർ സ്ഥാനം രാജിവെച്ചു.
അദാനിയുടെ വക ആറ് മാനനഷ്ടകേസുകളാണ് പരഞ്ജോയ് നേരിട്ടുന്നത്. അപ്പോൾ ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി എന്നാണ് നമ്മൾ ഒന്ന് പ്രതികരിക്കുക..? കുറഞ്ഞത് പ്രതികരിക്കാൻ ആലോചിക്കുക എങ്കിലും വേണ്ടേ?



