പിതാവ് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാൻ കോൺഗ്രസ് എം.പി കാർത്തി ചിദംബരം അടുത്ത സഹായി മുഖേന 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ പണം കാർത്തി ഡയറക്ടറായ കമ്പനിക്ക് കൈമാറിയെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമാണ് കാർത്തിക്കെതിരെ കേസ്. നിരവധി തവണ ഇ.ഡി കാർത്തിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി അടുത്ത സുഹൃത്തും അക്കൗണ്ടന്റുമായ ഭാസ്കരരാമൻ വഴിയാണ് കൈക്കൂലി വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ കാർത്തി ഉൾപ്പെടെയുള്ള പ്രതികൾക്ക് സമൻസ് അയക്കാൻ ആവശ്യപ്പെട്ട ഡൽഹി പ്രത്യേക കോടതി ഏപ്രിൽ 15ന് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു. കാർത്തിക്കെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. ഐ.എൻ.എക്സ് മീഡിയ, എയർസെൽ-മാക്സിസ് കേസുകളിൽ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെത്തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.