വസ്ത്രധാരണത്തിലെ സ്വാതന്ത്രത്തിനായി ഇറാനിലെ തെരുവുകളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഈഫൽ ടവർ പ്രകാശിച്ചു. സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനങ്ങൾ പ്രതിഷേധിച്ചത്.കിഴക്കൻ ഫ്രഞ്ച് നഗരമായ സ്ട്രാസ്ബർഗിലെ യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്ക് കഴിഞ്ഞ ദിവസം 12,000 പേർ ഇറാനിയൻ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് മാർച്ച് നടത്തി.
നേരത്തെ ഇറാനിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഈഫൽ ടവറിൽ ഒത്തുകൂടി.നാല് മാസം മുൻപ് 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നാണ് ഇറാനിൽ പ്രതിഷേധങ്ങൾ തുടങ്ങുന്നത്.ഇതിന് പിന്നാലെ ഇറാന്റെ 13 പ്രവിശ്യകളിലേക്കും ഏറെക്കുറെ എല്ലാ നഗരകേന്ദ്രങ്ങളിലേക്കും പ്രതിഷേധം പടർന്നു.
പൊതുവിടങ്ങളിൽ ഹിജാബുകൾ ഊരിയെറിഞ്ഞും, മതപരമായ വസ്ത്രങ്ങൾ തീയിട്ടും സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ഇറാൻ ജനത പ്രതിഷേധം നടത്തി വന്നിരുന്നത്.മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിലെ ‘സദാചാര പോലീസി’നും ഭരണകൂടത്തിനുമെതിരെയാണ് ശക്തമായ പ്രതിഷേധം അണപൊട്ടിയിരുന്നത്. മരണാനന്തരം അമിനിയെ ഒരു ഓണററി പൗരയായി ഒക്ടോബറിൽ പാരീസ് പ്രഖ്യാപിച്ചിരുന്നു.



