| ശ്രീകാന്ത് പികെ
- ഇന്നത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ മാദ്ധ്യമ റിപ്പോർട്ടിങ്ങുകൾ കണ്ടാൽ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവർക്ക് പോലും മനസിലാകുന്ന കാര്യമുണ്ട്. മാദ്ധ്യമങ്ങളുടെ സംഘപരിവാർ പക്ഷ പാദിത്വവും അടിഞ്ഞു കൂടിയ ഇടത് വിരുദ്ധതയും. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഏഷ്യാനെറ്റ് ന്യൂസിൽ അത്യധികം ആഹ്ലാദത്തോടെ ത്രിപുരയിൽ ബിജെപിക്ക് വിജയം പ്രഖ്യാപിച്ചു. ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപി ലീഡ് ചെയ്യുന്ന സീറ്റുകൾ പകുതിയായി കുറഞ്ഞപ്പോഴും ശ്രീകണ്ഠൻ നായരുടെ 24 – ‘കരുത്തു കാട്ടി’ ബിജെപി എന്നാണ് പറഞ്ഞത്.
- മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 കേരള തുടങ്ങിയവരുടെയൊക്കെ സ്ക്രോൾ ചെയ്യുന്ന വാർത്തകൾ കണ്ടാൽ ഇവർ എത്രമാത്രം ബുദ്ധിമുട്ടിയാകും കമ്യൂണിസ്റ്റ് പാർടി ഭരിക്കുന്ന കേരളത്തിൽ ജീവിക്കുന്നതെന്ന് മനസിലാകും. സഖാവ് യെച്ചൂരിയെ സംഘികൾ കോയിൻ ചെയ്ത, രാഷ്ട്രീയ എതിരാളികൾ പരിഹസിച്ച് വിളിക്കുന്ന ‘ക്ലച്ചൂരി’ എന്ന വാക്കാണ് ഇടത് മുന്നണിയിലെ ഘടക കക്ഷി നേതാവിന്റെ ചാനൽ എഴുതി വച്ചത്. മഞ്ഞ പത്രങ്ങൾ എന്നൊക്കെ മറുനാടനെയൊക്കെ വിളിക്കുന്നത് നിർത്താം. ഇവരുടെ കൂട്ടത്തിൽ മഞ്ഞയും കഴിഞ്ഞ് കടും കാവി ആയതല്ലാത്ത മറ്റൊരുമില്ല. പറ്റുമെങ്കിൽ മാദ്ധ്യമ നൈതികത വിളമ്പി വരുന്ന ഈ പിമ്പുകളെ കണ്ടാൽ ഒന്ന് കാറി തുപ്പി മാറി നടക്കുക എന്ന് മാത്രം.
- ത്രിപുരയിൽ സിപിഎം അടങ്ങുന്ന ഇടത് മുന്നണി കോൺഗ്രസുമായി ധാരണയിലാണ് മത്സരിച്ചത്. ഒരു തെരഞ്ഞെടുപ്പ് മുന്നേ വരെ പരസ്പരം ഏറ്റു മുട്ടിയവരാണ്. പ്രധാന പ്രതിപക്ഷ കക്ഷി കോൺഗ്രസ് ആയിരുന്നു. അനിക്സ്പ്രേയുടെ പഴയ പരസ്യം പോലെ പൊടി കണ്ടു പിടിക്കാൻ പോലുമില്ലാതെ ബിജെപിയിൽ അടിഞ്ഞു. ത്രിപുര ബിജെപി മുഖ്യമന്ത്രി പോലും പഴയ പി.സി.സി അധ്യക്ഷനായിരുന്നു. എന്നിട്ടും അവരുടെ നല്ല കാലത്ത് കിട്ടിയ സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ കൊടുത്ത് ഇടത് മുന്നണി കൂടെ കൂട്ടി. എന്നിട്ടോ, സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം കോൺഗ്രസ് ഐ.ഡികളും വെറും അനിൽ അക്കരമാരായി. സ്വന്തം മുന്നണി തോൽക്കുന്നത് കണ്ട് അവർ സന്തോഷിച്ചു. പരിഹാസ ട്രോളുകൾ നിർമ്മിക്കുന്ന തിരക്കിൽ പോയി. സ്വന്തം പാർടി അടങ്ങുന്ന മുന്നണി ആണെങ്കിലും എങ്ങാനും ജയിച്ചു കമ്യൂണിസ്റ്റ് പാർടിക്ക് പേര് വരുമോ എന്നതാണ് അവരുടെ ഭയം. അത്രക്കുണ്ട് ഫാഷിസ്റ്റ് വിരുദ്ധ കമ്മിറ്റ്മെന്റ്.
ഏതായാലും സഖ്യം കൊണ്ട് ഗുണമുണ്ടായ ഒരേയൊരു പാർടി കോൺഗ്രസാണ്, കഴിഞ്ഞ തവണ പൂജ്യമുണ്ടായിരുന്നതിൽ നിന്നും മെച്ചപ്പെടാൻ സാധിച്ചു. സഖ്യം പ്രഖ്യാപിച്ച സമയം എല്ലാവരും പറഞ്ഞത് പോലെ തന്നെ ഇടത് വോട്ടുകൾ കൃത്യമായി കോൺഗ്രസിനും കോൺഗ്രസ് വോട്ടുകൾ കൃത്യമായി ബിജെപിക്കും പോയി കാണണം
- ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പ് ഫലമായാലും ഈ കഴിഞ്ഞ പശ്ചിമ ബംഗാൾ ബൈ ഇലക്ഷൻ ഫലമായാലും കമ്യൂണിസ്റ്റ് പാർടിയുടെ പെസന്റ് – പ്രൊലിറ്റേറിയൻ ബേസ് എങ്ങും പോയിട്ടില്ല എന്ന് തന്നെയാണ് കാണിച്ചു തരുന്നത്. സംഘടനയുണ്ട്, ജനങ്ങളെ സംഘടിപ്പിക്കാനുള്ള അവസരവും അതിനൊത്ത നേതാക്കളുമുണ്ടെങ്കിൽ പാർടി പഴയതിലും ശക്തമായി തിരിച്ചെത്തും. ബിജെപി ജയിച്ച സീറ്റുകളിലെ മാർജിൻ നോക്കിയാൽ മനസിലാകും. ടിപ്ര മേത്തയുമായി തെരഞ്ഞെടുപ്പിന് മുന്നേ ധാരണയാക്കാൻ സാധിച്ചിരുന്നെങ്കിൽ ഭരണവും ലഭിച്ചേനെ. പക്ഷേ പ്രത്യേക സംസ്ഥാന വാദം ഉന്നയിക്കുന്നവരോട് വലത് പാർടികളെ പോലെ കമ്യൂണിസ്റ്റ് പാർടിക്ക് എളുപ്പം സഖ്യം സാധ്യമല്ലല്ലോ.
- മൊത്തം നിലയിൽ ഈ കാലാവസ്ഥയിൽ ശരാശരി പ്രകടനമാണ് ഇടത് പക്ഷം നടത്തിയത്. തിരിച്ച് വരവ് എന്നൊന്നും പറയാൻ പറ്റില്ല. പക്ഷേ വെട്ടിയ കൊമ്പിൽ വച്ച് തളിർക്കുന്ന ഇനമാണ്. മാന്യമായി തെരഞ്ഞെടുപ്പ് നടന്നാൽ പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് നിന്നാൽ ബിജെപിയുടെ അക്രമണങ്ങളും ബൂത്ത് പിടിത്തവും ഇല്ലാണ്ടായാൽ വരുന്ന തെരഞ്ഞടുപ്പുകളിൽ ത്രിപുരയിൽ വീണ്ടും ചെങ്കൊടി ഉയർന്ന് പാറും.
- ഒരു വർഷത്തിനിടെ അര ഡസനോളം രക്ത സാക്ഷികളാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം സി.പി.എമ്മിനുണ്ടായത്. അതാണ് ഗതികേട്. ഇലക്ഷന് ദിവസങ്ങൾക്ക് മുന്നെയാണ് ബിജെപി എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.ഐ.എം കേഡറായ സഖാവ് ദിലീപ് സുക്ല ദാസിനെ കൊലപ്പെടുത്തിയത്. ഇങ്ങനെ അനേകം അക്രമങ്ങളെയും അടിച്ചമർത്തലുകളെയും അതി ജീവിച്ചാണ് പാർടിയുംപ്രവർത്തകരും അവിടങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും തെരഞ്ഞെടുപ്പ് നേരിടുന്നതും.
- വിജയ്ക്കാനും ഭരണം പിടിക്കാനും സാധിച്ചില്ല എന്നത് സങ്കടകരം തന്നെയാണ്. എങ്കിലും രാഷ്‌ട്രീയമായി കമ്യൂണിസ്റ്റ് പാർടിക്കും പ്രതിപക്ഷ കക്ഷികൾക്ക് മുഴുവനും ഇതൊരു ഉത്തരം കൂടി നൽകുന്നുണ്ട്. അതിലൊന്ന് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തട്ടി കൂട്ടുന്ന മുന്നണിയെ ആരും വകവെക്കില്ല എന്നതാണ്. രാഷ്ട്രീയ വിദ്യാഭ്യാസം ലഭിക്കാത്ത ആൾക്കൂട്ടത്തെ രാഷ്ട്രീയ സംഘാടനത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്. ഒന്നിച്ചു നിൽക്കുക, മറുകണ്ടം ചാടാതിരിക്കുക, പറയുന്ന രാഷ്ട്രീയത്തിന് ബലമുണ്ടാക്കുക എന്നതൊക്കെ ഗൗരവകരമായി ആലോചനയുള്ളവരെ മാത്രം വിശ്വസിക്കണം. അതാരൊക്കെയാണെന്ന് നാട്ടുകാർക്കുമറിയാം.



