എലോണ്‍ മസ്‌ക് സോഷ്യൽ മീഡിയയായ ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ കമ്പനിയിലെ ജീവനക്കാര്‍ അസ്വസ്ഥരാണ്. ജോലിയിൽ നിന്നും പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കാരണം ചിലപ്പോള്‍ ജീവനക്കാര്‍ വളരെയധികം ബുദ്ധിമുട്ടിലാകുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനിയുടെ ചെലവ് ചുരുക്കാന്‍ ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളില്‍ നിന്നും ട്വിറ്ററിന്റെ ഓഫീസുകള്‍ ഒഴിയുന്നതായും ഇന്ത്യയിലും ഈ നടപടി ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തലസ്ഥാനമായ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ ഒഴിയാന്‍ ട്വിറ്റര്‍ ആലോചിക്കുന്നുണ്ടെന്നും ബംഗളൂരു ഓഫീസ് ഒഴിഞ്ഞുവെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഡിസംബറില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കമ്പനിക്ക് മുംബൈയിലെ ബികെസിയിലെ വീ വര്‍ക്ക് ഫെസിലിറ്റിയില്‍ ഏകദേശം 150 സീറ്റുകളും ഡല്‍ഹിയിലെ ഖുതുബ് ഏരിയയിലെ എക്സിക്യൂട്ടീവ് സെന്ററില്‍ ഏകദേശം 80 സീറ്റുകളും ഉണ്ട്. കമ്പനിക്ക് ബെംഗളൂരുവില്‍ ചില കോ-വര്‍ക്കിംഗ് സീറ്റുകളും ഉണ്ടായിരുന്നു, അത് ഒഴിഞ്ഞു.
2021 നവംബറില്‍ ട്വിറ്റര്‍ തങ്ങളുടെ ചില ഓഫീസുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി അറിയിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ജനുവരി 11ന് സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരോട് സ്ഥലം ഒഴിയാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ക്യാപ്പിറ്റ ഗ്രീന്‍ കെട്ടിടം വിട്ട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയുടെ ഏഷ്യ-പസഫിക് ആസ്ഥാനം സിംഗപ്പൂരിലാണ്.
മുൻപും സമാനമായി ട്വിറ്റര്‍ അതിന്റെ ആസ്ഥാനത്തിന്റെയോ മറ്റ് ആഗോള ഓഫീസുകളുടെയോ വാടക ആഴ്ചകളായി അടച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു ഓഫീസ് സ്ഥലത്തിന് വാടക നല്‍കാത്തതിന് ട്വിറ്റര്‍ നിയമപരമായ കേസ് പോലും നേരിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഇതിനുശേഷം, ചെലവ് കുറയ്ക്കുന്നതിന്, കമ്പനി അതിന്റെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഈ തീരുമാനം മൂലം എലോണ്‍ മസ്‌കിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.



