...
Home News International മരിച്ചാലും രാജ്യം വിടാൻ പാസ്പോർട്ട്‌ വേണം; ലോകത്ത് പാസ്പോർട്ടുള്ള ഏക മമ്മി

മരിച്ചാലും രാജ്യം വിടാൻ പാസ്പോർട്ട്‌ വേണം; ലോകത്ത് പാസ്പോർട്ടുള്ള ഏക മമ്മി

ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ റാംസെസ് II, അതായത് 3,000 വര്‍ഷം പഴക്കമുള്ള മമ്മിക്ക് ചരിത്രത്തില്‍ ആദ്യമായി പാസ്പോര്‍ട്ട് നല്‍കി.

268

ലോകത്ത് പാസ്പോർട്ടുള്ള ഏക മമ്മിയാണ് റാംസെസ് II. 66 വര്‍ഷത്തോളം ഈജിപ്ത് അടക്കി ഭരിച്ച പുരാതന ഈജിപ്തിലെ ഏറ്റവും വലിയ ഫറവോന്മാരിൽ ഒരാളാണ് റാംസെസ് അദ്ദേഹത്തിന് മുമ്പോ പിമ്പോ അത്രയും ഭരണനേട്ടങ്ങള്‍ ഉണ്ടാക്കിയ മറ്റൊരു ഫറവോ ഈജിപ്ത് ഭരിച്ചിട്ടില്ല എന്നതാണ് ചരിത്രം. മരണാനന്തരം 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ലഭിച്ച അംഗീകാരമാണ് പാസ്പോർട്ട്‌. മറ്റാര്‍ക്കും ലഭിക്കാത്ത അംഗീകാരമായ ഈ പാസ്പോര്‍ട്ടില്‍ പക്ഷേ ഉപയോഗിച്ച റാംസെസ് II -ന്‍റെ ചിത്രം മാറിപ്പോയി. 1302 ബിസിയിൽ ജനിച്ച അദ്ദേഹം കൗമാരത്തിന്‍റെ അവസാനത്തിലോ 20-കളുടെ തുടക്കത്തിലോ പിതാവിന്‍റെ മരണശേഷം രാജാധികാരമേറ്റു. 66 വര്‍ഷം ഭരിച്ച്, ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജാവായി. പഴയ രാജ്യത്തിലെ ഫറവോയായ പെപ്പി II ആണ് ഏറ്റവും കൂടുതല്‍ കാലം ഈജിപ്ത് ഭരിച്ചത്. പക്ഷേ ഭരണനേട്ടങ്ങളില്‍ മറ്റാരെക്കാളും മുന്നിലായിരുന്നു റാംസെസ് II. മരണാനന്തരം നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള രാജാക്കന്മാരുടെ താഴ്‌വാരയിലായിരുന്നു റാംസെസ് II -ന്‍റെ മമ്മിയെ അടക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് ദെയർ എൽ-ബഹ്‌രിയിലേക്ക് മാറ്റി. ഒടുവില്‍ 1881 ലാണ് റാംസെസ് II -ന്‍റെ മമ്മി കണ്ടെത്തിയത്. 1885 ല്‍ കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ റാമെസെസ് II-ന്‍റെ മമ്മി പുനസ്ഥാപിച്ചു. ആദ്യമൊക്കെ കേടുകൂടാതിരുന്ന മമ്മി 1974 ആയപ്പോഴേക്കും നശിച്ച് തുടങ്ങി.

ഒടുവില്‍ കേടുപാടുകള്‍ വന്ന് തുടങ്ങിയ മമ്മി, കൂടുതല്‍ പരിശോധനയ്ക്കായി ഫ്രാന്‍സിലേക്ക് കൊണ്ടുപോകാന്‍ ഭരണതലത്തില്‍ തീരുമാനമായി. എന്നാല്‍ ചില തടസങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം ഈജിപ്ഷ്യന്‍ നിയമമനുസരിച്ച് മരിച്ച വ്യക്തികൾക്ക് പോലും രാജ്യം വിടാൻ ശരിയായ രേഖകൾ ഹാജരാക്കണം. ഈ രേഖകളുപയോഗിച്ച് രാജ്യത്തിന് പുറത്ത് പോകുന്ന ആള്‍ക്ക് തിരിച്ച് വരാനും നിയമപരമായ സംരക്ഷണം നല്‍കുന്നു. സത്യത്തില്‍ റാംസെസ് II-മനെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയാല്‍, പിന്നീട് ഫ്രാന്‍സുകാര്‍ അദ്ദേഹത്തെ തിരിച്ച് അയച്ചില്ലെങ്കിലോ എന്ന സംശയമായിരുന്നു ഇങ്ങനെ ഒരു രേഖ ആവശ്യപ്പെടാന്‍ കാരണമെന്നും വാദമുണ്ട്.

ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ റാംസെസ് II, അതായത് 3,000 വര്‍ഷം പഴക്കമുള്ള മമ്മിക്ക് ചരിത്രത്തില്‍ ആദ്യമായി പാസ്പോര്‍ട്ട് നല്‍കി. പാസ്പോര്‍ട്ടില്‍ റാംസെസ് II -ന്‍റെ ചിത്രമുണ്ടായിരുന്നു. എന്നാല്‍ റാംസെസ് II -ന്‍റെതായി കൊടുത്തിരുന്ന മുഖചിത്രം ഒരു ചിത്രകാരന്‍ വരച്ചതായിരുന്നു. മമ്മിയുടെ യഥാര്‍ത്ഥ ചിത്രമായിരുന്നില്ല അത്. അദ്ദേഹം ഈജിപ്തിലെ മരിച്ചുപോയ ഫറോവയാമെന്നും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. അങ്ങനെ 1976 ല്‍ റാംസെസ് II വിമാന മാര്‍ഗം ഫ്രാന്‍സിലെ ബർഗെറ്റ് എയർപോർട്ടിൽ ഇറങ്ങുമ്പോള്‍ സൈനിക ബഹുമതി നല്‍കിയാണ് സ്വീകരിക്കപ്പെട്ടത്. പിന്നീട് പാരിസിലെ എത്‌നോളജിക്കൽ മ്യൂസിയത്തിലേക്ക് എത്തിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് റാംസെസ് II ന്‍റെ മമ്മിയെ ഈജിപ്തിലേക്ക് തിരിച്ചയച്ചു. അങ്ങനെ മരണാനന്തരം കടല്‍ കടന്ന റാംസെസ് II -യുടെ മമ്മി ഇന്ന് കെയ്റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.