| ശ്രീകാന്ത് പികെ
കോൺഗ്രസ് ബാനറിൽ വി.ഡി സവർക്കർ വന്നത് ഡിസൈനർക്ക് സംഭവിച്ച പിഴവാണെന്നൊക്കെ ചില കോൺഗ്രസ് ന്യായം പറച്ചിൽ ആദ്യം കണ്ടു, ഇപ്പൊൾ അക്ഷരാഭ്യാസമില്ലാത്ത ഒരു പ്രവർത്തകൻ സംഭവിച്ച പിഴവാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞതും കണ്ടു.
ഒരു തേങ്ങയുമല്ല. സവർക്കറിന്റെ തൊട്ടടുത്തള്ള ഫോട്ടോയിലുള്ളത് ഗോവിന്ദ് വല്ലഭ പന്ത് എന്ന ജി.വി പന്താണ്. കേരളത്തിലെ കോൺഗ്രസുകാർ അടക്കം മലയാളികൾക്ക് ഭൂരിഭാഗത്തിനും അറിയാത്ത അറിയുന്നവരിൽ ഭൂരിഭാഗം പേർക്കും മുഖം മനസിൽ വരാത്ത കോൺഗ്രസ് നേതാവ്. യു.പിയുടെ പ്രഥമ കോൺഗ്രസ് മുഖ്യൻ. അദ്ദേഹം സ്വതന്ത്ര പൂർവ്വ ഇന്ത്യയിലെ കോൺഗ്രസിന്റെ വലിയ നേതാവായിരുന്നു എന്നതിലും സ്വാതന്ത്ര സമര സേനാനി ആയിരുന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. രാജ്യം ഭാരത രത്ന നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഈ ജി.വി പന്തിനെ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗീകരിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഹിന്ദു മഹാ സഭ. രാജ്യത്തെ ഹിന്ദുക്കൾക്ക് അദ്ദേഹം നൽകിയ സംഭാവനകളിൽ ഹിന്ദു മഹാ സഭ അദ്ദേഹത്തെ പ്രകീർത്തിച്ചിട്ടുണ്ട്. ജി.വി പന്ത് യു.പി മുഖ്യനായി ഇരിക്കുന്ന സമയത്താണ് മലയാളി നായരുടെ സഹായത്തോടെ ബാബറി മസ്ജിദിൽ വിഗ്രഹം പ്രത്യക്ഷപ്പെടുന്നത്, അല്ലെങ്കിൽ കൊണ്ട് വെക്കുന്നത്. വിവരമറിഞ്ഞ നെഹ്‌റു എടുത്തു സരയൂ നദിയിൽ എറിയാൻ പറഞ്ഞെങ്കിലും പന്ത് അത് ചെയ്തില്ല. പിന്നീട് നടന്നത് ചരിത്രം. ആ ജി.വി പന്തിനെ അറിയുന്ന അക്ഷരാഭ്യാസമില്ലാത്ത പ്രവർത്തകന് സവർക്കറിനെ അറിഞ്ഞുടെന്ന് പറഞ്ഞാൽ മനോരമ പോലും വിശ്വസിക്കില്ല.
ഇനി കോൺഗ്രസുകാർ സ്ഥാപിച്ച ബാനറിനോടുള്ള സാദൃശ്യമുള്ള മറ്റൊരു ബാനർ ഈ അടുത്ത് തന്നെ വിവാദമായിരുന്നു, ഇവിടെയല്ല കർണ്ണാടകയിലും,തെലങ്കാനയിലും. കർണാടകയിൽ വച്ചത് ബിജെപിക്കാരണ്. സ്വാതന്ത്ര ദിന പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ സ്വാതന്ത്ര സമര സേനാനികളുടെ കൂട്ടത്തിൽ ഇത് പോലെ ചന്ദ്ര ശേഖർ ആസാദിന് അരികിൽ ഇതേ വലിപ്പത്തിൽ സവർക്കറും.
തെലുങ്കാനയിൽ നാട്ടുകാർ കച്ചറയാക്കി ചവിട്ടി കീറി. ഒടുവിൽ പേപ്പർ വച്ച് സംഘാടകർ ചിത്രം മറച്ചു. ഇതൊക്കെ ഒറ്റ നെറ്റ്‌വർക് സോഴ്സിൽ നിന്നുള്ള സപ്ലൈ ആണ്. കൊടുത്ത ഫോട്ടോ പ്രിന്റ് ചെയ്ത് തന്ന പാവം തൊഴിലാളികളുടെയും ബാനർ തൂക്കിയ സാദാ പ്രവർത്തകന്റെയും തലയിലിട്ട് ഒഴിയരുത്.



