മലയാളത്തിലെ ഓൺ ലൈൻ മാധ്യമമായ മറുനാടന്‍ മലയാളി യുട്യൂബ് ചാനൽ എഡിറ്റർ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പോലീസിന്റെ പുതിയ എഫ്‌ഐആര്‍. കൊച്ചി തൃക്കാക്കര പൊലീസ് ബിഎസ്എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിര്‍മ്മിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കമ്പനി ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ വ്യാജരേഖ നിര്‍മ്മാണം. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ചുമത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ലഭിച്ച പരാതി അനുസരിച്ചാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയ സംസ്ഥാന പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്.



