കേന്ദ്രസർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമരം പിന്‍വലിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചേർന്ന് യോഗത്തിൽ തീരുമാനിച്ചത്.
തങ്ങൾ ഉയർത്തിയ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കര്‍ഷക നേതാവ് ഗുര്‍നം സിംഗ് ചധുനി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിച്ചാല്‍ വീണ്ടും സമരം തുടങ്ങുമെന്നും എല്ലാ മാസവും സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമരം അവസാനിപ്പിച്ചതിനെ തുടർന്ന് ഡിസംബര്‍ 11ന് രാവിലെ 9 മണി മുതല്‍ കര്‍ഷകര്‍ സിംഘു അതിര്‍ത്തിയില്‍ നിന്നും വീടുകളിലേയ്ക്ക് മടങ്ങും. ഈ മാസം 13ന് കര്‍ഷകര്‍ സുവര്‍ണക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന്പിന്നാലെ 15ന് പഞ്ചാബിലെ സമരവും അവസാനിപ്പിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ നിലവിൽ അറിയിച്ചിരിക്കുന്നത്.



