അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫിഫ ലോകകപ്പ് ടീമുകളുടെ എണ്ണം കൊണ്ട് മാത്രമല്ല, കളിയിലെ സാങ്കേതിക വിപ്ലവം കൊണ്ടും ചരിത്രമായി മാറും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , അത്യാധുനിക സെൻസറുകൾ എന്നിവയുടെ സഹായത്തോടെ കളിക്കളത്തിലെ സുതാര്യത വർദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് സമാനതകളില്ലാത്ത ഒരു പുതിയ കാഴ്ചാനുഭവം സമ്മാനിക്കാനുമാണ് ഫിഫ തയ്യാറെടുക്കുന്നത്.
ഈ ലോകകപ്പ് ടൂർണമെന്റിനായി പ്രമുഖ കായിക ബ്രാൻഡായ അഡിഡാസ് ‘ട്രിയോണ്ട’ എന്ന പേരിൽ ഒരു പ്രത്യേക സ്മാർട്ട് പന്ത് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഈ പന്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് സെൻസർ ചിപ്പാണ് പ്രധാന ആകർഷണം. പന്തിന്റെ ചലനങ്ങൾ, വേഗത, 3D സ്പേസിലൂടെയുള്ള സഞ്ചാരം എന്നിവ സെക്കൻഡിൽ 500 തവണ എന്ന നിരക്കിൽ കൃത്യമായി രേഖപ്പെടുത്താൻ ഈ ചിപ്പിന് സാധിക്കും.
ഈ വിവരങ്ങൾ തത്സമയം വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിലേക്ക് കൈമാറുന്നതിലൂടെ ഓഫ്‌സൈഡ്, ആരാണ് അവസാനമായി പന്തിൽ തൊട്ടത് തുടങ്ങിയ വിവാദപരമായ തീരുമാനങ്ങൾ മിനിറ്റുകൾക്കുള്ളിൽ കൃത്യതയോടെ കൈക്കൊള്ളാൻ റഫറിമാർക്ക് സാധിക്കും.
സാങ്കേതിക പങ്കാളികളായ ലെനോവോയുമായി ചേർന്നുള്ള ഫിഫയുടെ പുതിയ ചുവടുവയ്പ്പ് കളിക്കളത്തെ കൂടുതൽ ഹൈടെക് ആക്കും. മൈതാനത്തെ ഓരോ കളിക്കാരനെയും വെറും ഒരു സെക്കൻഡിനുള്ളിൽ സ്കാൻ ചെയ്ത് അവരുടെ കൃത്യമായ ശരീര അളവുകളോടെയുള്ള 3D മോഡലുകൾ നിർമ്മിക്കും.
സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയ്ക്ക് ഈ അവതാരങ്ങൾ വലിയ പിന്തുണ നൽകും. കളിക്കാർ കൂട്ടത്തോടെ നിൽക്കുമ്പോഴും അതിവേഗം നീങ്ങുമ്പോഴും അവരുടെ ശരീരചലനങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഓഫ്‌സൈഡ് തീരുമാനങ്ങളിൽ എന്തുകൊണ്ട് പെനാൽറ്റിയോ ഫൗളോ വിധിച്ചു എന്ന് വ്യക്തമാക്കാൻ ടെലിവിഷൻ സ്ക്രീനുകളിൽ ഈ 3D അവതാരങ്ങൾ ഉപയോഗിച്ചാകും ഇനി ദൃശ്യങ്ങൾ കാണിക്കുക.
ഇവയ്ക്ക് പുറമെ ടൂർണമെന്റിൽ നിരവധി അത്യാധുനിക സുരക്ഷാ-സാങ്കേതിക മാറ്റങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ്‌സൈഡ് സാങ്കേതികവിദ്യയുടെ കൃത്യത 10 സെന്റിമീറ്റർ വരെയായി മെച്ചപ്പെടുത്തിയിട്ടുണ്ട്. സംശയമുണ്ടാകുന്ന ഘട്ടങ്ങളിൽ റഫറിമാർക്ക് തത്സമയം ഓഡിയോ മുന്നറിയിപ്പുകൾ ലഭിക്കും.
ലോകകപ്പിലെ ആകെ 104 മത്സരങ്ങളിലും റഫറിമാർ ബോഡി ക്യാമറകൾ ധരിച്ചാകും മൈതാനത്തിറങ്ങുക. ഇത് കളി കാണുന്ന ആരാധകർക്ക് റഫറിയുടെ കൺമുന്നിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കാണുന്ന അനുഭവം നൽകും. കൂടാതെ മെക്സിക്കോയിൽ നടക്കുന്ന മത്സരങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ശേഷിയുള്ള റോബോട്ട് നായ്ക്കളെയും വിന്യസിക്കും. കളിക്കാരുടെ ആരോഗ്യം മുൻനിർത്തി, കാലാവസ്ഥ നോക്കാതെ തന്നെ ഓരോ പകുതിയുടെയും 22-ാം മിനിറ്റിൽ 3 മിനിറ്റ് വീതം നിർബന്ധിത ‘ഹൈഡ്രേഷൻ ബ്രേക്ക്’ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
ആകെ 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മെഗാ ടൂർണമെന്റിലെ പുതിയ സാങ്കേതികവിദ്യകൾ ഫുട്ബോളിനെ കൂടുതൽ നീതിപൂർവ്വമാക്കുമെന്നാണ് ഫിഫയും ഫുട്ബോൾ പ്രേമികളും ഒരുപോലെ പ്രതീക്ഷിക്കുന്നത്.



