റഷ്യ ഉക്രൈനിൽ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നോർഡിക് രാജ്യങ്ങൾ നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് ഫിൻലൻഡിനും സ്വീഡനും മുന്നറിയിപ്പ് നൽകി റഷ്യ. അമേരിക്കയുടെ കീഴിലെ നാറ്റോയുടെ കൂടുതൽ വിപുലീകരണം യൂറോപ്യൻ ഭൂഖണ്ഡത്തിന് സ്ഥിരത കൊണ്ടുവരില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. രണ്ടു രാജ്യങ്ങളും നാറ്റോ അംഗത്വമെടുത്താൽ രാഷ്ട്രീയവും സൈനികവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് റഷ്യ അസന്ദിഗ്ധമായി വ്യക്തമാക്കുന്നത്.
അതേസമയം, ഈ വരുന്ന ജൂൺ മാസത്തിൽ തന്നെ ഫിൻലാൻഡ് അംഗത്വത്തിനായി അപേക്ഷിക്കുമെന്ന് യുഅമേരിക്കൻ എസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പെസ്കോവിന്റെ പരാമർശം. ഫിൻലാൻഡിനും സ്വീഡനും സഖ്യത്തിൽ ചേർന്നാൽ മോസ്കോയ്ക്ക് സ്വന്തം നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് റഷ്യ അറിയിക്കുന്നു.
റഷ്യ ഇപ്പോൾ നടത്തുന്ന ഉക്രെയ്‌ൻ അധിനിവേശമാണ് സഖ്യത്തിൽ ചേരുന്നത് പരിഗണിക്കാൻ നോർഡിക്കുകളെ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. വാരത്തിൽ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വം ചർച്ച ചെയ്തതായി യുഎസ് ഉദ്യോഗസ്ഥർ ടൈംസിനോട് പറഞ്ഞു.
ഇപ്പോൾ 30 അംഗങ്ങളുള്ള നാറ്റോ സഖ്യത്തിൽ അംഗമാകാൻ അപേക്ഷിക്കുന്ന കാര്യം രാജ്യം ഉടൻ തീരുമാനിക്കുമെന്ന് ഫിന്നിഷ് പ്രധാനമന്ത്രി സന്ന മാരിൻ ഏപ്രിൽ 2 ന് പറഞ്ഞിരുന്നു. റഷ്യയുമായി 830 മൈൽ നീളത്തിൽ അതിർത്തി പങ്കിടുന്ന വടക്കൻ രാജ്യമാണ് ഫിൻലൻഡ്. ഫെബ്രുവരി 24 ന് ഉക്രെയ്നിലേക്കുള്ള മോസ്കോയുടെ അധിനിവേശത്തെത്തുടർന്ന് ഞങ്ങൾ കരുതിയിരുന്ന അയൽരാജ്യമല്ല റഷ്യ” എന്ന് പരസ്യമായി ഫിൻലൻഡ് പ്രധാനമന്ത്രി പറഞ്ഞിരുന്നു.



