...
Home News Kerala ആരിഫ് മുഹമ്മദ് ഖാൻ; ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ

ആരിഫ് മുഹമ്മദ് ഖാൻ; ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്.

395

| എസ് സുധീപ്

ആരിഫ് ഖാന് കണ്ണൂർ വിസിയോടും രാഗേഷിനോടും വ്യക്തി-രാഷ്ട്രീയ വൈരാഗ്യങ്ങളാണുള്ളത്. കണ്ണൂർ വിസി ക്രിമിനലാണെന്ന ഖാന്റെ കളവായ ആരോപണം 2019 -ലെ കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിൽ ഖാനെതിരെ ജനം പരസ്യമായി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സംഘപരിവാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തി നിൽക്കുന്ന കാലം. ചരിത്ര കോൺഗ്രസിൽ ചരിത്രകാരനായ ഇർഫാൻ ഹബീബ് പൗരത്വ ദേദഗതിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സംസാരിച്ചു.

ഹബീബ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ സെക്രട്ടറിയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് അക്കാദമിക് വിസിറ്റിംഗ് പ്രൊഫസർ. പൗരത്വ വിഷയത്തിൽ കേന്ദ്രത്തെ നേരിട്ടും പൗരത്വ ഭേദഗതിയിൽ സംഘ പരിവാറിനു വേണ്ടി നിലകൊള്ളുന്ന ഗവർണർ ഖാനെ പരോക്ഷമായും വിമർശിച്ചാണ് അന്ന് എം പി ആയിരുന്ന കെ കെ രാഗേഷ് ആ വേദിയിൽ സംസാരിച്ചത്.

തുടർന്നു സംസാരിച്ച സംഘപരിവാറുകാരനും ന്യൂനപക്ഷ വിരുദ്ധനുമായ ഗവർണർ ഖാൻ തന്റെ സംഘപരിവാർ നിലപാടുകൾ ആവർത്തിച്ചു. സദസ് പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഹബീബ് ഗവർണറുടെ അടുത്തെത്തി പറഞ്ഞു:

  • ഇങ്ങനെയെങ്കിൽ നിങ്ങൾ ഗോഡ്‌സെയെ ഉദ്ധരിക്കൂ. ഖാൻ, ഹബീബിനു നേരെ അക്രോശിച്ച ശേഷം പ്രസംഗിക്കാൻ ശ്രമിച്ചു. പക്ഷേ സദസ് പ്രതിഷേധം തുടർന്നു. ഖാന് പ്രസംഗം നിർത്തി വേദി വിട്ടു പോകേണ്ടി വന്നു.

ഇതിലൊന്നും കണ്ണൂർ വിസി പങ്കാളിയല്ല. പക്ഷേ വിസി സംഘപരിവാറിന്റെ ശത്രുവാണ്. ജാമിയ മിലിയ സർവകലാശാലയിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനും ഇന്ത്യൻ ഹിസ്റ്ററി കൗൺസിൽ മെമ്പർ സെക്രട്ടറിയുമായിരുന്നു കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. മോദി സർക്കാർ ചരിത്രത്തെ കാവിവൽക്കരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം മോദി സർക്കാരുമായി കലഹിച്ച് മെമ്പർ സെക്രട്ടറി സ്ഥാനം രാജിവച്ചു. അന്നു മുതൽക്കേ അദ്ദേഹത്തെ സംഘപരിവാർ ലക്ഷ്യമിട്ടിരിക്കുന്നതാണ്.

അതിനു ശേഷം സംഘപരിവാർ എതിർപ്പ് നിലനിൽക്കെ ഇടതു സർക്കാരിന്റെ കാലത്ത് അദ്ദേഹം കണ്ണൂർ വിസിയായി. തുടർന്ന് പുന:നിയമനവും നൽകി. അന്നേരം ഖാൻ പൊട്ടിത്തെറിച്ചു. പക്ഷേ കോടതി ആ പുന:നിയമനം ശരിവച്ചു. സംഘപരിവാറിന്റെ ഏജന്റാണ് ഖാൻ. കെ കെ രാഗേഷും കണ്ണൂർ വിസിയും സംഘപരിവാർ വിരുദ്ധരും. അവരോട് ഖാന് തീർത്താൽ തീരാത്ത പകയാണ്.

കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ് വേദിയിൽ ഖാനെ വിമർശിച്ചത് രാഗേഷാണ്. തുടർന്ന് ജനം ഖാനെ ഇറക്കി വിട്ടു. വിസിക്ക് പുന:നിയമനം കിട്ടി. ആ പക മൂന്നു വർഷങ്ങൾക്കിപ്പുറവും ഖാൻ കൊണ്ടു നടക്കുകയാണ്. രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തിൽ മനസിൽ കൊണ്ടു നടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാൻ.

തന്റെ വ്യക്തി വൈരാഗ്യം കണ്ണൂർ വിസിയോടും കെ കെ രാഗേഷിന്റെ ഭാര്യയോടും അയാൾ തീർക്കുകയാണ്. ഇതെല്ലാം ഇപ്പോൾ വിളിച്ചു പറഞ്ഞു നമ്മെ പഴയതൊക്കെയും ഓർമ്മിപ്പിച്ചത് ഖാൻ തന്നെയാണ്. ചരിത്ര കോൺഗ്രസിൽ വച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാൻ. ജനത്താൽ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗവർണർ! ചരിത്രം അയാളെ രേഖപ്പെടുത്തുന്നത് അങ്ങനെയാവും.

ചരിത്ര കോൺഗ്രസിന്റെയും രാജ്ഭവൻ ചരിത്രത്തിന്റെയും കേരള ചരിത്രത്തിന്റെയും ചവറ്റുകുട്ടയിലേയ്ക്ക് ഒരാൾ സ്വയം ഇറങ്ങിപ്പുറപ്പെട്ടാൽ ആർക്കും തടയാൻ കഴിയില്ല. അല്ലെങ്കിലും വിധിയെ തടയാൻ ഏത് ഹിസ് എക്സലൻസി വൈസ്രോയ് തമ്പുരാനാണ് കഴിഞ്ഞിട്ടുള്ളത്.

(കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.