നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യൽ മീഡിയയായ ഫേസ് ബുക്കിൽ ചിത്രം സഹിതം കുറിപ്പിട്ട കേരളാ നിയമസഭാ സ്പീക്കർ എംബി രാജേഷിനെതിരെ വ്യാപക വിമർശനം ഉയരുകയാണ്.
പതിവിനു വിപരീതമായി ഇത്തവണ സിപിഎം അനുഭാവികളാണ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവരെ വെടിവയ്ക്കണമെന്ന് ആഹ്വാനം ചെയ്തു സമരം നയിച്ച വ്യക്തിയുമായുള്ള സൗഹൃദം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നുമാണു പാർട്ടി അനുഭാവികളുടെ ഉൾപ്പെടെ ആവശ്യം.
എന്നാൽ ഇതുവരെ രാജേഷ് ഇതിനോടു പ്രതികരിച്ചിട്ടില്ല. നേരത്തെ എം ബി രാജേഷിനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് വിടി. ബൽറാമും രംഗത്തെത്തിയിരുന്നു. ‘ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു,’ എന്നായിരുന്നു ബൽറാം ചെയ്ത പോസ്റ്റ്.
‘ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല,” എന്നായിരുന്നു രാജേഷ് എഴുതിയത്.



