...
Home News National ഓട്ടോക്കാരനില്‍ നിന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പദത്തിലേയ്ക്ക്; ഏക്നാഥ് ഷിന്‍ഡെയുടെ യാത്രാ വഴികൾ

ഓട്ടോക്കാരനില്‍ നിന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പദത്തിലേയ്ക്ക്; ഏക്നാഥ് ഷിന്‍ഡെയുടെ യാത്രാ വഴികൾ

സമൂഹത്തിൽ തനിക്കുള്ള ജനസമ്മതിക്ക് അടിവരയിടാന്‍ സേനയോടുള്ള തന്റെ കടപ്പാടും ബാല്‍ താക്കറെയോടുള്ള ആരാധനയും അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.

212

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിന്‍ഡെ അത്ര നിസാരക്കാരനല്ല. ബിജെപിയുടെ കൂടെ കൂടി രാഷ്ട്രീയ ക്കൊടുങ്കാറ്റിന് തുടക്കമിട്ട ശിവസേന ലീഡര്‍ ഏക്‌നാഥ് ഷിന്‍ഡെ വളരെ താഴ്ന്ന നിലയിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉന്നതിയിലെത്തിയ നേതാവാണ്.

വളരെ മികച്ച സംഘാടന ശേഷിയും ജനപിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലുള്ളത്. മുംബൈക്ക് സമീപമുള്ള താനെ സിറ്റിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു 58 കാരനായ ഷിന്‍ഡെ. അവിടെ നിന്നും ശിവസേനയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതോടെ താനെ-പല്‍ഘാര്‍ പ്രദേശത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഉത്സുകതയോടെ ഇടപെടുന്ന നേതാവായി മാറുകയായിരുന്നു. നാലു തവണ എം.എല്‍.എ ആയ അദ്ദേഹം മഹാവികാസ് അഘാഡി ഗവണ്‍മെന്റില്‍ പൊതുമരാമത്ത് മന്ത്രിയായപ്പോഴും തന്റെ വഴികള്‍ മറന്നില്ല.

സമൂഹത്തിൽ തനിക്കുള്ള ജനസമ്മതിക്ക് അടിവരയിടാന്‍ സേനയോടുള്ള തന്റെ കടപ്പാടും ബാല്‍ താക്കറെയോടുള്ള ആരാധനയും അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നിലനിറുത്തുന്ന ഷിന്‍ഡെ രാവിലെ മുതല്‍ തന്നെ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും രാത്രി വൈകും വരെ അവരോടൊപ്പം ചെലവിടുകയും ചെയ്യുന്ന നേതാവായി മാറി.

1964 ഫെബ്രുവരി ഒന്‍പതിനാണ് ഏകനാഥ് ഷിന്‍ഡെ ജനിച്ചത്. ബിരുദ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ശിവസേനയുടെ കോട്ടയായ പശ്ചിമ മഹാരാഷ്ട്രയിലെ സതാരയാണ് ജന്മദേശം. ശിവസേനയുടെ നെടുതൂണുകളിലൊന്നായ ആനന്ദ് ഡിഗെയുടെ തണലിലായിരുന്നു ഷിന്‍ഡെ പടികള്‍ കയറിയത്. 1997ല്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. 2004ലാണ് എം.എല്‍.എ ആകുന്നത്. പാര്‍ട്ടിയിലെ രണ്ടാമനായി വളര്‍ന്ന ഷിന്‍ഡെ 2005ല്‍ താനെ ജില്ലാ തലവനായി. ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള ലോക്സഭാ എം.പിയാണ്.

2014ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ കുറച്ചു കാലം പ്രതിപക്ഷ നേതാവായിരുന്നു. 2014ല്‍ ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ സേന സഖ്യകക്ഷിയായതോടെ സ്വാധീനം വീണ്ടും വര്‍ദ്ധിച്ചു. ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അടുപ്പം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2016ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അത് പ്രകടമായി. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ശിവസേനയ്‌ക്കെതിരെ ബി.ജെ.പി മത്സരിച്ചത്.

2019ല്‍ സേന ബി.ജെ.പിയുമായുള്ള ബന്ധം വേര്‍പെടുത്തി മഹാവികാസ് അഘാഡി സഖ്യത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഷിന്‍ഡെ കാബിനറ്റ് മിനിസ്റ്ററായി. കോവിഡ് കാലഘട്ടത്തില്‍ എന്‍.സി.പിയുടെ മന്ത്രിയായിരുന്നു ആരോഗ്യവകുപ്പ് കൈയാളിയിരുന്നതെങ്കിലും ഷിന്‍ഡെയാണ് മുംബയിലെയും പരിസരപ്രദേശങ്ങളിലെയും ചികിത്സയുടെ നേതൃത്വം ഏറ്റെടുത്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.