സംസ്ഥാനത്ത് അഞ്ചാം ക്ലാസ് മുതല്‍ കലാവിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കിയത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരവും നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടന ആമുഖം ചേര്‍ത്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും ആക്ടിവിറ്റി ബുക്കും തയ്യാറാക്കും.
പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പോക്സോ നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. 5 മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസവും നല്‍കും. ടൂറിസം, കൃഷി, ഐടി, ടെക്സ്‌റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താന്‍ ഇത് ഉപകരിക്കും. ഇതിന്റെ ഭാഗമായി പ്രവൃത്തിദിനങ്ങള്‍ വർധിപ്പിക്കേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എന്നാൽ ഇത് ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചെർത്തു.
പാഠപുസ്തക പരിഷ്‌കരണത്തെ തുടര്‍ന്ന് അധ്യാപക പുസ്തകങ്ങള്‍ വികസിപ്പിക്കും. തുടര്‍ന്ന് അധ്യാപകര്‍ക്ക് നല്ല പരിശീലനവും നല്‍കും. പാഠപുസ്തകങ്ങളുടെ മുഴുവന്‍ ഡിജിറ്റല്‍ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ദേശീയതലത്തില്‍തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമാണ് കേരളം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾക്ക് ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാകും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് പുതിയ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.



