| കെ സഹദേവൻ
ഗുജറാത്തിലെ ‘ഇ-ഗവേർണൻസ്’ മികവ് പഠിക്കാൻ കേരളത്തിലെ ഉന്നത ഒഫീഷ്യൽ സംഘത്തെ അയക്കാൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണല്ലോ. മുഖ്യമന്ത്രിക്ക് നേരിട്ട് ആക്സസ് സാധ്യമാക്കുന്ന Dashboard സംവിധാനത്തെക്കുറിച്ച് വലിയ മതിപ്പാണ് കേരള മുഖ്യമന്ത്രിക്ക് എന്ന് തോന്നുന്നു.
‘നല്ലത് എവിടെക്കണ്ടാലും പഠിക്കേണ്ടതല്ലേ എന്ന് ‘ ‘ഗുജറാത്ത് മോഡൽ’ പ0നത്തെ ന്യായീകരിക്കുന്നവർ കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് ഇ-ഗവേർണൻസ് സംവിധാനം കോവിഡ് മഹാമാരിക്കാലത്ത് എത് രീതിയിൽ ഉപയോഗപ്പെടുത്തി എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.
കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നതിലും അക്കാലത്ത് ഗുജറാത്ത് സർക്കാർ സമ്പൂർണ്ണ പരാജയമായിരുന്നു. (ഇതു സംബന്ധിച്ച് വിശദമായ ലേഖനം അന്ന് എഴുതുകയും ചെയ്തിരുന്നു). രോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഡാറ്റകൾ നിയന്ത്രിക്കാൻ സർക്കാരിന് അവരുടെ ഇ-ഗവേർണൻസ് വഴി സാധിച്ചു.
ഗുജറാത്തിലെ മൊത്തം കൊറോണബാധിതരുടെ കണക്കുകൾ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയും ഗുജറാത്ത് കോവിഡ് ഡാഷ് ബോർഡിൽ നിന്ന് TOTAL POSITIVE CASES നെ സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്യുകയുമാണ് സർക്കാർ ആദ്യം ചെയ്തത്.
കോവിഡ് ബാധിതർ ഏറ്റവും കൂടുതൽ മരണപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് ’ഗർവി ഗുജറാത്ത്!’ ഈ രീതിയിൽ ഏതു മേഖലയിൽ പെട്ട സ്ഥിതി വിവര കണക്കുകളും എളുപ്പത്തിൽ മാനിപുലേറ്റ് ചെയ്യാവുന്ന ‘കാര്യക്ഷമത’യെക്കുറിച്ച് പഠിക്കാനാണ് വിദഗ്ദ്ധ സംഘത്തെ കേരള സർക്കാർ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത്! അതും ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ.



