പി വി ശ്രീനിജിൻ എംഎൽഎ നൽകിയ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പോലീസ് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ സ്‌റ്റേ ചെയ്യണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയും നിരാകരിച്ചു.
ഈ കാര്യത്തിൽ എംഎൽഎയുടെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്ന് കേസ് 20ലേക്ക് മാറ്റി. ഇതേത്തുടർന്ന് ഷാജൻ മുൻകൂർജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഈ ജാമ്യാപേക്ഷ 15ന് പരിഗണിക്കും.
വ്യാജ വാർത്ത ഉണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നു എന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് കഴിഞ്ഞദിവസം എളമക്കര പൊലീസ് കേസെടുത്തത്.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഏതാനും വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയിൽ പറയുന്നു. ആസൂത്രിതമായ അജൻഡയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎൽഎ പരാതിയിൽ പറഞ്ഞിട്ടുണ്ട്.



