സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ച് ഉത്തരവ് ഇറക്കി എന്ന് തന്നെയാണ് വാർത്തകളിൽ മനസിലാകുന്നത് . പക്ഷെ സർക്കാർ നടപടിക്ക് പിന്നാലെയും സിൽവർ ലൈനിന്റെ പരസ്യവുമായി കെ-റെയിൽ മുന്നോട്ടു പോകുകതന്നെയാണ് . സംസ്ഥാന സർക്കാർ പദ്ധതി വേണ്ടെന്നു വെച്ചില്ലെന്നും കേന്ദ്രം അനുമതി നൽകാത്തതാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിട്ടുമുണ്ട് .
‘സിൽവർ ലൈൻ പദ്ധതി ഇല്ലാതായിട്ടില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല.കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിന്‍റെ സ്വപ്ന പദ്ധതി… കേരളം കുതിക്കട്ടെ സിൽവർലൈനിൽ…’- എന്നായിരുന്നു ഫേസ്ബുക്കിൽ കെ-റെയിൽ പങ്കുവെച്ച കുറിപ്പ്.
അതേസമയം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് ഉത്തരവ് ഇറങ്ങികഴിഞ്ഞു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി.സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം.
ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.



