സമൂഹത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി നൽകിയ ഹർജിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതിയുടെ വിമർശനം.
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമർശിച്ചത്. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമർശിച്ചു. നേരത്തെ, കേസിൽ ഷാജന് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.
പക്ഷെ തന്റെ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. ഹർജി നാളെ വീണ്ടും പരിഗണിക്കും. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.



