| ഹരിമോഹൻ
ഒരു മര്യാദയുടെയും ആവശ്യമില്ല. ആ കുട്ടിയെ തോളിലേറ്റിയവൻ മുതൽ മുദ്രാവാക്യം പഠിപ്പിച്ചവനടക്കം പരിപാടിയുടെ സംഘാടകർ വരെയുള്ളവർക്കെതിരെ കേസെടുക്കണം. ഈ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഏതു ശ്രമത്തെയും പ്രീണനത്തിന്റെ പേരിൽ തേൻ പുരട്ടി താലോലിക്കേണ്ട ഒരാവശ്യവും ജനാധിപത്യവും മതേതരത്വവും ആത്മാവായി പേറുന്നൊരു ഭരണഘടനയുള്ള രാജ്യത്ത് ആവശ്യമില്ല.
സംഘപരിവാറിന്റെ കൈയിൽ അടിക്കാനുള്ള വടിയെടുത്തു കൊടുക്കുക എന്ന പണിയാണ് കഴിഞ്ഞ കുറെയേറെ നാളുകളായി കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ളവർ ചെയ്യുന്നത്. ഇന്ത്യയുടെ മതേതരത്വം ഒരറ്റത്തു നിന്നു സംഘപരിവാർ കാർന്നുതിന്നുന്നുണ്ടെങ്കിൽ, അതിനിടമില്ലാതിരുന്ന കേരളത്തിൽ കൊലപാതകങ്ങളും മുദ്രാവാക്യങ്ങളും വർഗീയ പരാമർശങ്ങളും വഴി ഇടമുണ്ടാക്കിക്കൊടുത്ത് അവർക്ക് തഴച്ചുവളരാനുള്ള മണ്ണൊരുക്കുകയാണ് അവർ ചെയ്യുന്നത്.
ഇന്ത്യയിലെ ഹിന്ദുക്കൾ ഒന്നടങ്കം സംഘപരിവാറിനൊപ്പവും മുസ്‌ലിങ്ങൾ ഒന്നടങ്കം പോപ്പുലർ ഫ്രണ്ടിനൊപ്പവുമല്ല. രാജ്യത്തിന്റെ ഭരണഘടന പോറലേൽക്കാതെ നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ പുറത്തുനിൽപ്പുണ്ട്. അവർക്കു വേണ്ടിയാവണം, തൃക്കാക്കരയ്ക്കു വേണ്ടിയാവരുത് ഒരു നിലപാടുകളും.



