| ആരുണി ചന്ദ്രൻ കാടകം
ഇത് എൻഡോസൽഫാൻ ദുരിതബാധിതർക്കായി സായിട്രസ്റ്റ് നിർമ്മിച്ചിരിക്കുന്ന വീടുകളാണ്. ഇങ്ങനെ കുറെ വീടുകൾ കാസറഗോഡ് ജില്ലയിലെ ഇരിയയിലും, എന്മജെയിലും ഉണ്ട്. ദുരിതബാധിതരായ കുറെയധികം ആളുകൾ വാടകയ്ക്കും, ബന്ധുവീടുകളിലും, പുറം പോക്കിൽ തുണി കെട്ടി മറച്ചും നരകയാതന അനുഭവിക്കുമ്പോൾ ഈ വീടുകളൊക്കെ കാടുകയറി നശിക്കുന്നു.
കഴിഞ്ഞദിവസം വന്ന ഒരു വാർത്ത അധികം പേരും കണ്ടു കാണും. ഒരമ്മ മകളെ പൂട്ടിയിട്ട് വളർത്തുന്നത്. അതും അവരുടെ സ്വന്തം വീടല്ല. അഞ്ജലി എന്ന മോളുടെ അമ്മ ശാന്തമായ മുഖത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. “എനിക്കൊരു വീട് മതി!!!.
മരിച്ചുപോയ ബാദുഷയുടെ ഉമ്മയും ഇതേപോലെ ആയിരുന്നു പറഞ്ഞിരുന്നത്. പലവട്ടം അപേക്ഷ കൊടുത്തിട്ടും പരിഗണിച്ചില്ല. അവരിന്നും വാടകവീട്ടിലാണ്. ബാദുഷ മരിച്ചേ പിന്നെ ഒരു ദിവസം സംസാരത്തിനിടയിൽ അവർ പറഞ്ഞു.
“ഇനിയെനിക്ക് വീട് വേണ്ട മോളെ… ഇങ്ങനൊക്കെ അങ്ങ് ജീവിച്ചു മരിച്ച മതിയെന്ന്”.. അതേപോലെയാണ് അതിക്കോത്ത് എന്ന സ്ഥലത്തുള്ള ശ്രീരാജ് എന്ന മോന്റെ വീടും. വാർത്തകളിൽ നിറയാത്ത മക്കൾ ഇങ്ങനെ ഇനിയുമുണ്ട്. കെട്ടിയിട്ട് വീട്ട് ജോലി ചെയ്യുന്ന അമ്മമാരുണ്ട്. എന്നും രാത്രി കിടക്കുമ്പോ പുതപ്പ് എടുത്തു കൈയിൽ പിടിച്ചിരുന്നു ഞാൻ പഴയ കാലം ഓർക്കും. ഓടിട്ട വീട്ടിലെ ജനലിൽ കൂടി തണുപ്പ് ഇരിച്ചു കയറുമ്പോ കുഞ്ഞനെ മൂടിപ്പുതപ്പിക്കാൻ പറ്റാതെ കൈകൊണ്ട് കണ്ടു കവിളിലും., എന്റെ കൈ തുരുമ്മി ചൂടാക്കി വച്ച മഴയും മഞ്ഞും കാലങ്ങൾ, നല്ല കാറ്റടിച്ചാൽ ദ്രവിച്ച പലകയിലെ കുത്തൻ പൊടികൾ തലയിലും, ചെവിയിലുമുണ്ടാകും.
ഭിന്നശേഷി ആയ ഒരു കുട്ടി ഉള്ള കുടുംബം നേരിടുന്ന കുറെയധികം പ്രയാസങ്ങളുണ്ട്. അതുവരെ നമ്മൾ നമ്മുടെ ശരീരം എങ്ങനെ ആണോ പരിചരിക്കുന്നത്., അതേ പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ഈ കുട്ടികളുടെ ശരീരത്തെ കൂടി നോക്കേണ്ടതുണ്ട്. കണ്ണൊന്നു തെറ്റുമ്പോഴായിരിക്കും മൂത്രവും, മലവും, പെൺകുട്ടികൾ ആണെങ്കിൽ ആർത്തവ ദിവസങ്ങളിലെ പ്രയാസവും വരിക. പൂട്ടിയിട്ട ഒരു മുറിയിൽ നിന്ന് അതേ അവസ്ഥയോടെ ടോയ്ലറ്റ് വരെ ( അതുണ്ടെങ്കിൽ) കൊണ്ടുപോകുന്നത്. അതൊക്കെയൊന്ന് വൃത്തിയാക്കി കൊണ്ടുവരിക അങ്ങേയറ്റം പ്രയാസകരമാണ്. നമ്മുടെ ശരീരത്തിനും മനസ്സിനും.
ഇത് ഒന്നോ രണ്ടോ ദിവസമല്ല വർഷങ്ങളോളം ഇങ്ങനെ ആണ്. അതും ദിവസത്തിൽ പലപ്രാവശ്യം. സൗകര്യമുള്ളൊരു വീടുണ്ടെങ്കിൽ ശരീരത്തിന്റെ പ്രയാസമെങ്കിലും കുറച്ചു കുറഞ്ഞു കിട്ടില്ലേ. അതേപോലെ കുളിപ്പിച്ച് വെറുതെ മേല് തോർത്തി കിടത്തിയ പോരാ. ചെവി നോക്കണം, മൂക്കു ക്ലീൻ ചെയ്യണം, പൊക്കിളിൽ എണ്ണയിട്ട് ബഡ്സ് ഒക്കെ ഇട്ടു ക്ലീൻ ചെയ്യണം, വിരലിന്റെ ഇടയിൽ പോലും ദിവസവും നോക്കണം, പല്ല് തേക്കണം, ഷേവ് ചെയ്യണം,.. അങ്ങനെ നമ്മൾ നമ്മളെ നോക്കുന്നതിനേക്കാൾ പ്രയാസമുണ്ട്. വയലന്റാകുന്ന മക്കളാണെങ്കിൽ പിന്നേ അറിയാല്ലോ.
ഇങ്ങനെയുള്ളവർക്ക് ഒരു കുഞ്ഞു വീടും, അതിനുള്ളിൽ ഒരു ബാത്രൂമും കൂടിയുണ്ടെങ്കിൽ അതിനോളവും വലിയൊരാശ്വാസമില്ല. എന്റെ കുഞ്ഞോൻ ആകെ ഇത്തിരിയെയുള്ളൂ. പക്ഷെ ഒറ്റയ്ക്ക് കുളിപ്പിക്കുകാന്നുള്ളത് ഇപ്പോഴേ പ്രയാസമാണ്. നമ്മൾ രണ്ടാളും കൂടിയാലേ പറ്റുന്നുള്ളൂ. അപ്പോപ്പിനെ പ്രായമുള്ള മക്കളുടെ വീട്ടിലെ പ്രയാസങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ. ഇതുവരെ സായിട്രസ്റ്റ് ലെ വീടുകൾ കൈമാറാതെ ഓരോ കാരണങ്ങൾ പറഞ്ഞു നീണ്ടു നീണ്ടുപോയി. ഇപ്പോ പറയുന്നത് എന്തെന്നാൽ സെൽ യോഗം ചേരാതെ ഒരു തീരുമാനവും എടുക്കാൻ പറ്റില്ല എന്നാണ് ഡെപ്യൂട്ടി കളക്ടർ ഇന്ന് പറഞ്ഞത്.
ആരാണ് സെൽ യോഗം ചേരാൻ മുൻകൈ എടുക്കേണ്ടത്. മക്കളെ കെട്ടിയിട്ടും, പൂട്ടിയിട്ടും സംരക്ഷിക്കുന്ന മാതാപിതാക്കളോ? അഥവാ എൻഡോസൽഫാൻ വിഷമല്ലാത്തതും, ഇവരൊക്കെ അർഹരല്ല എന്നൊക്കെയുള്ള കണ്ടെത്തലുകളുമാണ് വീട് കൊടുക്കാൻ തടസ്സമെങ്കിൽ., കാസറഗോഡ് ഉള്ള വീടില്ലാത്ത ഭിന്നശേഷി കുടുംബങ്ങൾക്കായിട്ട് എന്നൊരു ധാരണയില്ലെങ്കിലും കാടുമൂടിയ വീടുകൾ കൈമാറിയിരുന്നെങ്കിൽ. വാടക കൊടുക്കാതെ, അന്യന്റെ വീട്ടിൽ അഗതിയായി കഴിയാതെ ഒരു ദിവസമെങ്കിലും അവരും കൂടെ ജീവിച്ചോട്ടെ.



