. ശ്രീജ നെയ്യാറ്റിൻകര
സംഘ് പരിവാർ വേദിയിൽ പോയി സംസാരിച്ച ജോൺ ബ്രിട്ടാസും ന്യായീകരണ സഖാക്കളും പറയുന്നതാണ് രസം അവിടെ പോയി ബ്രിട്ടാസ് പ്രസംഗിച്ചത് കേട്ടിട്ട് വിമർശിക്കൂ എന്ന് . ബ്രിട്ടാസ് അവിടെ എന്ത് പ്രസംഗിച്ചു എന്നതല്ല പ്രശ്നം വംശഹത്യ പ്രത്യയ ശാസ്ത്രം പേറുന്ന ഹിന്ദുത്വ ഫാസിസം കെട്ടിയ വേദിയിൽ ബ്രിട്ടാസ് പോയോ എന്നതാണ് പ്രശ്നം നിങ്ങളവിടെ പോയി എന്ത് മലമറിക്കുന്നു എന്നത് സംഘികൾക്ക് പോലും പ്രശ്നമല്ല
എന്നാൽ മതേതര പക്ഷത്തുള്ള ഒരു പാർലമെന്റംഗത്തെ ആ വേദിയിൽ എത്തിക്കാൻ കഴിയുന്നതോടെ, ആ പാർലമെന്റംഗം സംഘ് പരിവാർ വേദിയിൽ പോയതിനെ ന്യായീകരിക്കുന്നതിലൂടെ സംഭവിക്കുന്നത് വംശഹത്യാ പ്രത്യയ ശാസ്ത്രവും അതിന്റെ അനുയായികളും നോർമലൈസ് ചെയ്യപ്പെടുകയാണ്. എത്രമാത്രം അപകടമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ഒരു ഇടതുപക്ഷ സഹയാത്രികന് പോലും മനസിലാകുന്നില്ലെങ്കിൽ ഹിന്ദുത്വ ഫാസിസത്തിന് ജയ് വിളിക്കുന്ന അരാഷ്ട്രീയ പൊതുബോധത്തെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ….?
വംശഹത്യ പ്രത്യയ ശാസ്ത്രത്തിന്റെ വാഹകനും പ്രചാരകനുമായ കെ ജി മാരാർ എന്ന കുറുവണ്ണിൽ ഗോവിന്ദൻ മാരാർ കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂരിൽ ഹിന്ദുത്വ ഭീകരത വളർത്താൻ വേണ്ടി അധ്യാപക ജോലിയടക്കം ഉപേക്ഷിച്ച ഹിന്ദുത്വ വാദിയായിരുന്നു, അഥവാ ഇന്ത്യയിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും നേരെ മാത്രമല്ല കമ്മ്യൂണിസ്റ്റുകൾക്ക് നേരെയും ഹിന്ദുത്വ ഫാസിസം ആസൂത്രിതമായി നടത്തിയിട്ടുള്ള വേട്ടകളിൽ പങ്കുള്ള ഹിന്ദുത്വ വാദി. ആ ഹിന്ദുത്വ വാദിയെ കുറിച്ച് മറ്റൊരു ഹിന്ദുത്വ വാദി പുസ്തകമെഴുതി പ്രകാശിപ്പിക്കുമ്പോൾ ആ വേദിയിൽ കയറി ചെന്ന് മാരാരുടെ മനുഷ്യത്വം വിളമ്പുന്നതിന് മുൻപ് മാരാർ കണ്ണൂരിലെ ഗ്രാമങ്ങളിൽ ഹിന്ദുത്വ ഫാസിസം വളർത്തിയതിന്റെ പരിണിത ഫലമായി ഹിന്ദുത്വ വാദികളുടെ വംശഹത്യയ്ക്കിരയായ സഖാക്കളെ കുറിച്ചെങ്കിലും ബ്രിട്ടാസ് ഓർക്കണമായിരുന്നു.
ബ്രിട്ടാസിന്റേയും അനുയായികളുടേയും ന്യായീകരണ പ്രബന്ധങ്ങൾ വായിച്ചപ്പോൾ ഓർമ്മ വന്നത് സംഘി പരമേശ്വരൻ മരിച്ചപ്പോൾ പരമേശ്വര സ്‌മരണയ്ക്കായി ടി ജി മോഹൻദാസിന് എഡിറ്റോറിയൽ പേജിൽ സ്‌പെയ്‌സ് കൊടുത്ത മാധ്യമത്തേയും അതിനെ “യ്യോ പത്രമല്ലേ എല്ലാർക്കും അവസരം കൊടുക്കും അവർക്ക് പറയാനുള്ളതും കേൾക്കണം” എന്ന് ന്യായീകരിച്ചു നടന്ന ജമാഅത്തെ ഇസ്‌ലാമി അനുയായികളെയുമാണ് .. അഥവാ എല്ലാവരേയും പോലെ പരിഗണിക്കേണ്ടവരാണ് ഹിന്ദുത്വ വാദികൾ എന്നാണ് അവരുടെ വിലയിരുത്തൽ അവിടം കൊണ്ടും അവരത് അവസാനിപ്പിച്ചില്ല ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീർ പ്രൊഫ സിദ്ദിഖ് ഹസൻ മരിച്ചപ്പോഴും അനുസ്മരണ ചടങ്ങിൽ സംഘി ശ്രീധരൻ പിള്ളയെ അവർ ആനയിച്ചിരുത്തി ഇതേ ന്യായീകരണം ആവർത്തിച്ചു.
വംശഹത്യ പ്രത്യയ ശാസ്ത്രക്കാരെ വേദിയിലേക്ക് ക്ഷണിക്കുന്നതും അവർ കെട്ടിയുണ്ടാക്കുന്ന വേദിയിൽ ഒരുളുപ്പുമില്ലാതെ ചെന്നു കയറുന്നതും ഔന്നത്യമുള്ള രാഷ്ട്രീയ സംസ്കാരം എന്നൊക്കെ നിങ്ങൾക്ക് പറയാം എന്നാൽ യാഥാർഥ്യം അതല്ല അതിലൂടെ നിങ്ങൾ ചെയ്യുന്നത് ഫാസിസത്തെ പച്ചയായി നോർമലൈസ് ചെയ്യുകയാണ് വേട്ടക്കാരെ വെള്ളപൂശുകയാണ്.
ഹിന്ദുത്വ വേദികളിൽ പോയി എന്ത് പറയുന്നു എന്നതല്ല ബ്രിട്ടാസ് പ്രശ്നം നിങ്ങൾ അവിടെ പോയി എന്നതാണ് ഗുരുതരമായ രാഷ്ട്രീയ പ്രശ്നം… എന്ത് പറയുന്നു എന്നതിനേക്കാൾ ആര് എവിടെ പോകുന്നു എന്നതൊരു രാഷ്ട്രീയ വിഷയം തന്നെയാണ് ബ്രിട്ടാസ് .
രാഷ്ട്രീയ സത്യസന്ധത എന്നൊന്നുണ്ടെങ്കിൽ, ഹിന്ദുത്വ ഫാസിസം കെട്ടിത്തന്ന വേദിയിൽ ഓടിക്കയറി ചെന്നതിന് താങ്കൾ മതേതര കേരളത്തോട് മാപ്പ് പറയണം .. ഒന്നു കൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടവസാനിപ്പിക്കട്ടെ കെ ജി മാരാർ ഒരു ഹിന്ദുത്വ വാദിയും വംശഹത്യ പ്രത്യയ ശാസ്ത്രത്തിന്റെ വാഹകനുമാണ് അഥവാ ബ്രിട്ടാസ് പറഞ്ഞത് പോലെ മനുഷ്യസ്നേഹി അല്ലെന്നർത്ഥം …
വംശഹത്യ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവിന് എങ്ങനെയാണ് ഒരു മനുഷ്യ സ്നേഹിയാകാൻ കഴിയുക മിസ്റ്റർ ജോൺ ബ്രിട്ടാസ് ?



