| ബിനുരാജ്
കൊങ്ങിണികള്‍ അഥവാ ഗൗഡസാരസ്വത ബ്രാഹ്മണര്‍ ഇവിടെ കൊണ്ടു വന്ന ഈ വിഭവം നമ്മുടെ സദ്യയുടെ ഒഴിവാക്കാനാവാത്ത ഇനമായിട്ട് എത്ര വര്‍ഷമായി കാണും? പപ്പടം കേരളത്തിൽ വന്നു ചേര്‍ന്നതിനെ കുറിച്ച് കൊങ്ങിണികള്‍ക്ക് ഇടയിൽ ഒരു കഥ പ്രചാരത്തിൽ ഉണ്ട്.
തഞ്ചാവൂരിലെ രാജാവിന് സന്താനങ്ങളുണ്ടായിരുന്നില്ല. അത് കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനി തഞ്ചാവൂർ പിടിച്ചെടുക്കും എന്ന് ഉറപ്പായി. രാജാവിന്റെ സ്വര്‍ണാഭരണങ്ങള്‍ തിരുവിതാംകൂര്‍ രാജാവിനെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. തഞ്ചാവൂരില്‍ നിന്നും രഹസ്യമായി സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി എത്തിച്ചത് ഗൗഡ സാരസ്വത ബ്രാഹ്മണരായിരുന്നു. തിരുവിതാംകൂറില്‍ എത്തിയ ആ ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് തിരുവിതാംകൂര്‍ രാജാവ് പാര്‍പ്പിടം നല്‍കി. ഇവിടെ എത്തിയ അവർ പപ്പടവും മറ്റു പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. പപ്പടം ഇഷ്ടപ്പെട്ട രാജാവ് അത് മുറജപം കാലത്ത് സദ്യക്ക് വിളമ്പാൻ ഏർപ്പാട് ചെയ്തു. ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല.
1500 മുതല്‍ 1700കള്‍ വരെയുള്ള കാലത്തായിരിക്കണം കൊങ്ങിണികള്‍ എന്ന് കൂടി അറിയപ്പെടുന്ന ഇവര്‍ കൊങ്കണ ദേശമായ ഗോവയില്‍ നിന്നും കേരളത്തിലേക്ക് വന്നതെന്ന് കണക്കാക്കപ്പെടുന്നു. പോര്‍ച്ചുഗീസ് ഭരണാധികാരികളുടെ മതദ്രോഹവിചാരണയും മറ്റും ഭയന്നുള്ള ഒരു പലായനമായിരുന്നു അത്. അങ്ങനെ എത്തിയ കൊങ്ങിണികള്‍ കാസര്‍കോട് മുതല്‍ ആലപ്പുഴ വരെയുള്ള നഗരങ്ങളില്‍ കച്ചവടവുമായി കൂടി എന്നതും ചരിത്രമാണ്. അവരിൽ ചിലർ തിരുവനന്തപുരത്ത് വന്നത് ആവാം. അല്ലെങ്കിൽ നേരത്തെ പറഞ്ഞ തഞ്ചാവൂർ ബന്ധവും ആകാം.
സിന്ധികളുടെ പപ്പടം കുരുമുളകും ജീരകവും ഒക്കെ ചേര്‍ന്ന പ്രത്യേക തരത്തിലുള്ള ഒന്നാണ്. ഇവര്‍ക്കുമുണ്ട് പലായനത്തിന്‍റേതായ ചരിത്രം. പഞ്ചാബികള്‍ക്ക് പഞ്ചാബ് എന്നൊരു പ്രദേശം ഉണ്ടായിരുന്നുവെങ്കില്‍ വിഭജന കാലത്ത് ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് മേഖലയില്‍ നിന്നും വന്ന സിന്ധികള്‍ക്ക് പോകാന്‍ പ്രത്യേക സംസ്ഥാനമോ പ്രദേശമോ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ അവര്‍ പിന്നീട് കച്ചവട രംഗത്ത് മികവ് തെളിയിച്ചു.
വിഭജന കാലത്തെ പലായനത്തിന് ഇടയില്‍ പപ്പടവും പലഹാരവും ഉണ്ടാക്കുന്ന മാവില്‍ സ്വര്‍ണനാണയങ്ങള്‍ ഒളിപ്പിച്ച് വച്ച് പക്കോട ഉണ്ടാക്കി കടത്തിയ ചരിത്രവും സിന്ധി സ്ത്രീകൾക്കുണ്ട്. അതി കഠിനമായ ഉത്തരേന്ത്യന്‍ ഉഷ്ണകാലത്ത് ശരീരത്തില്‍ നിന്നുമുള്ള സോഡിയം നഷ്ടം നികത്താന്‍ സിന്ധി പപ്പടങ്ങളിലെ ലവണാംശത്തിന് കഴിയും. അത് പോലെ തണുപ്പ് കാലത്ത് കഫക്കെട്ട് ഉണ്ടാകാതിരിക്കാന്‍ പപ്പടത്തിലെ ജീരകവും കുരുമുളകും സഹായിക്കും.
പപ്പടം ഉണ്ടാക്കുന്നത് ശ്രമകരമായ ജോലിയാണ്. ഞങ്ങളുടെ നാട്ടില്‍ പണ്ടാരങ്ങള്‍ എന്നറിയപ്പെട്ട സമുദായത്തിലുള്ളവരാണ് പപ്പടം ഉണ്ടാക്കി വിറ്റിരുന്നത്.കുട്ടിക്കാലത്ത് അവരുടെ വീട്ടില്‍ പോകുമ്പോള്‍ ഉഴുന്നു മാവ് കുഴച്ച് വച്ചിരിക്കുന്നത് കണ്ടാല്‍ പാമ്പുകളാണെന്ന് തോന്നും. ആ വീട്ടിലെ കലണ്ടറിലും റേഡിയോയിലും അവിടെ നില്‍ക്കുന്ന കുട്ടികളുടെ ശരീരത്തില്‍ പോലും പപ്പട മാവ് പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. അവിടെയുള്ള പണ്ടാരം മാമന്‍ എന്ന് വിളിക്കുന്നയാള്‍ നാട്ടിലെ വിവാഹങ്ങള്‍ക്ക് പപ്പടം എത്തിക്കുന്നതിന് പുറമെ തകിലും നാഗസ്വരവും വായിക്കും. അവര്‍ അച്ഛനും മകനുമാണ് തകിലും നാഗസ്വരവുമായി ഓരോ വിവാഹത്തിനും പോവുക. അച്ഛന്‍ പണ്ടാരം മരിച്ചു പോയി എന്ന് തോന്നുന്നു. മകനെ കുറെ നാള്‍ മുമ്പാണ് കണ്ടത്.



