| ശ്രീകാന്ത് പികെ
കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത തരം നരബലി എന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞു. മാധ്യമങ്ങൾ ഇപ്പോഴും തുടർ ചർച്ചകൾ നടത്തി കൊണ്ടിരിക്കുന്നുണ്ട്. നല്ല കാര്യം. സാമൂഹ്യ ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയിൽ കേരളത്തിലെ യുവജന സംഘടനകൾ എന്നിട്ട് എന്ത് ചെയ്തു.
‘Be scientific, Be Human ; Lets talk’ ,എന്ന മുദ്രാവാക്യത്തോടെ ഒക്ടോബർ – നവംബർ മാസങ്ങളിൽ സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളിൽ DYFI ശാസ്ത്ര സംവാദം നടത്തുകയാണ്. അതിന്റെ കൂടെ കുട്ടികളിലും യുവാക്കളിലും ശാസ്ത്രം ചിന്ത വളർത്തുക എന്ന ലക്ഷ്യത്തോടെ മേഖലാ അടിസ്ഥാനത്തിൽ ശാസ്ത്ര ക്ലബുകളും രൂപീകരിക്കും. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് അന്ധവിശ്വാസ വിഷയവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ഇന്നലെ വ്യക്തമാക്കിയത്.
യൂത്ത് കോൺഗ്രസിന്റെ വെരിഫൈഡ് പേജിൽ പോയി നോക്കി. ഒടുവിൽ ഹനുമാനും ശ്രീരാമനും നടുവിൽ രാഹുൽ നടക്കുന്നതിൽ തുടങ്ങി ആദ്യത്തെ അമ്പത് പോസ്റ്റുകളെങ്കിലും രാഹുൽ ഗാന്ധിയുടെ യാത്രയിലെ വിവിധ ഫോട്ടോകളും ലൈവും. ഇവരീ വിഷയം അറിഞ്ഞിട്ടില്ലേ, നരബലിയുമായി ബന്ധപ്പെട്ട് എന്തേലും ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് വല്ലതും കാണുമോ എന്നറിയാൻ വീണ്ടും താഴേക്ക് നോക്കിയപ്പോൾ ഒരു പോസ്റ്റ് കണ്ടു. മുരുകൻ കാട്ടക്കടയുടെ മനുഷ്യനാകണം എന്ന കവിത ട്രോൾ ചെയ്ത് അടിയിൽ സഖാവ് ഭഗവൽ സിംഗ് എന്നെഴുതി വച്ചിട്ടുണ്ട്.
അതാണ് ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസിനെ കൊണ്ട് സാധിക്കുന്ന ആകെ കാര്യം. സംസ്ഥാന പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേജിൽ പോയി നോക്കി. രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഷൂട്ട് അല്ലാതെ വേറെ ഒന്നുമില്ല.
മുസ്ലീം യൂത്ത് ലീഗിന്റെ വെരിഫൈഡ് പേജിൽ പോയി നോക്കി. മണ്ഡലം അടിസ്ഥാനത്തിൽ കെ.എം.സി.സി കമ്മറ്റി തെരഞ്ഞെടുപ്പിന്റെ സകല പോസ്റ്ററുകളുമുണ്ട്, അവർ ഈ നിമിഷം വരെ നരബലി എന്നൊരു സംഭവം അറിഞ്ഞിട്ടു കൂടിയില്ല.
നോക്കൂ, സമൂഹത്തിൽ ആഴത്തിൽ ബാധിച്ച സാംസ്‌കാരിക വലത് വൽക്കരണത്തിന്റെ ബാക്കിയാണ് നരബലി അടക്കമുള്ള സംഭവങ്ങളും അനാചാരങ്ങളും. ഏറ്റവും കൂടുതൽ യൂത്ത് പോപ്പുലേഷനുള്ള ഒരു രാജ്യത്തെ സംസ്ഥാനമെന്ന നിലയിൽ യുവജന സംഘടനകൾക്കാണ് അതിനെതിരെ കാര്യക്ഷമമായി ഇടപെടൽ സാധ്യമാകുക. ഈ കേരളത്തിൽ DYFI അല്ലാതെ മറ്റ് യുവജന സംഘടനകൾ പ്രതിപക്ഷ സംഘടനകൾ ആയിട്ട് പോലും എന്താണ് ചെയ്യുന്നത്?ശബരിമല വിവാദ കാലത്ത് ആചാര സംരക്ഷണത്തിനായി ഇടതു പക്ഷത്തിനെതിരെ വീടുകൾ കയറി ക്യാമ്പയിൻ ചെയ്തവരാണ് ഇതേ സംഘടനകൾ.
തങ്ങളുടെ പിതൃ സംഘടനകളുടെ വാലായി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഇത്തരം സംഘടനാ നേതാക്കളോട് എന്തിനാണ് നിങ്ങളീ നാട്ടിൽ പ്രവർത്തിക്കുന്നതെന്ന് അന്തി ചർച്ചക്കാർ ഒരിക്കലെങ്കിലും ചോദിക്കുമോ.



