അന്റാർട്ടിക്കയിലെ മഞ്ഞിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഭീമാകാരമായ ഒരു പക്ഷിയുടെ രൂപം കണ്ടെത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് നാസ-ഐഎസ്ആർഒ സംയുക്ത സംരംഭമായ നിസാർ (NISAR) ഉപഗ്രഹം. ഈസ്റ്റ് അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മേഖലയിൽ നിന്നാണ് ‘ഹമ്മിങ് ബേർഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ രൂപത്തിന്റെ ചിത്രം ഉപഗ്രഹം പകർത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഏജൻസികൾ പുറത്തുവിട്ട റഡാർ ഡാറ്റയിലൂടെയാണ് ഈ വിസ്മയ കാഴ്ച വ്യക്തമായത്. ഭൂമിയുടെ തണുത്തുറഞ്ഞ മേഖലകളിൽ ഒളിഞ്ഞിരിക്കുന്ന സവിശേഷതകൾ വെളിപ്പെടുത്താൻ നിസാർ ദൗത്യത്തിന് എങ്ങനെ സാധിക്കുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.
ഒരു പിക്കപ്പ് ട്രക്കിന്റെ വലിപ്പമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ, 1.5 ബില്ല്യൺ (150 കോടി) ഡോളർ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. 2025 ജൂലായ് 30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത റഡാർ ഫ്രീക്വൻസികൾ (എൽ-ബാൻഡ്, എസ്-ബാൻഡ്) ഒരേസമയം ഉപയോഗിക്കുന്ന ആദ്യത്തെ ഉപഗ്രഹമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതിൽ നാസയുടെ എൽ-ബാൻഡ് റഡാർ വനമേഖലകളിലൂടെയും ആഴത്തിലുള്ള മഞ്ഞിലൂടെയും നിരീക്ഷണം നടത്താൻ പ്രാപ്തമാണ്. ഐഎസ്ആർഒയുടെ എസ്-ബാൻഡ് റഡാർ കൃഷി, മണ്ണിന്റെ ഈർപ്പം എന്നിവ നിരീക്ഷിക്കാനാണ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈസ്റ്റ് അന്റാർട്ടിക് മഞ്ഞുപാളികൾക്കിടയിലൂടെ കാണാൻ കഴിയുന്ന ഒരു പർവതശിഖരത്തെയാണ് നാസ ‘ഹമ്മിങ് ബേർഡ്’ എന്ന് വിശേഷിപ്പിച്ചത്. നിസാറിലെ എൽ-ബാൻഡ് റഡാർ നൽകിയ ഡാറ്റ ഉപയോഗിച്ചാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈ ചിത്രം നിർമ്മിച്ചത്. ഹിമാനികൾ (Glaciers) എങ്ങനെയാണ് ചലിക്കുന്നത് എന്നതിനെക്കുറിച്ച് നിർണ്ണായകമായ ഉൾക്കാഴ്ചകൾ നൽകുന്ന വിവരങ്ങൾ ഈ ചിത്രത്തിലുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഉപരിതലത്തിനടിയിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ കാണാനുള്ള ഉപഗ്രഹത്തിന്റെ സവിശേഷമായ കഴിവാണ് ഇതിലൂടെ വെളിപ്പെടുന്നത്.
ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ചലനങ്ങൾ പോലും അതിശയിപ്പിക്കുന്ന കൃത്യതയോടെ നിരീക്ഷിക്കാൻ നിസാറിന് സാധിക്കുമെന്ന് നാസ അവകാശപ്പെടുന്നു. ഹിമാനികൾ ഉരുകുന്നത്, കാട്ടുതീ, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിൽ ഈ ഉപഗ്രഹം ഗവേഷകർക്ക് വലിയ സഹായമാകും. കൂടാതെ, കൃഷി, തീരദേശ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാനും ഇതിന് സാധിക്കും. മഞ്ഞുപാളികളുടെ ഗുണനിലവാരവും മാറ്റങ്ങളും നിരന്തരമായി നിരീക്ഷിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ നിസാർ ദൗത്യം സഹായിക്കും.


