മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമായ കാജൽ അഗർവാൾ, മാതൃത്വത്തിന് ശേഷം തന്റെ ജീവിതത്തോടും കരിയറിനോടുമുള്ള സമീപനം വലിയ രീതിയിൽ മാറിയെന്ന് വെളിപ്പെടുത്തി. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ താരം, അവസരങ്ങൾക്കായി എല്ലാ കാര്യങ്ങൾക്കും ‘യെസ്’ പറയേണ്ടതില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് വ്യക്തമാക്കി.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് കാജൽ തന്റെ പുതിയ ജീവിതവീക്ഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നാൽപ്പതുകളിലേക്ക് കടന്നതും നാല് വയസ്സുള്ള മകൻ നീലിന്റെ അമ്മയായതുമാണ് തന്റെ ചിന്താഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതെന്ന് അവർ പറഞ്ഞു. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ ഇപ്പോൾ ഒരു അമ്മയുടെ കാഴ്ചപ്പാടിൽ നിന്നാണ് അതിനെ വിലയിരുത്തുന്നതെന്നും ഭാവിയിൽ തന്റെ മകന് അഭിമാനത്തോടെ “ഇത് എന്റെ അമ്മയുടെ സിനിമയാണ്” എന്ന് പറയാൻ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്നും കാജൽ വ്യക്തമാക്കി.
കരിയറിന്റെ തുടക്കകാലത്ത് ശരീരഘടനയെയും ഗ്ലാമർ ഇമേജിനെയും സംബന്ധിച്ച സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വന്നിരുന്നുവെന്ന് താരം സമ്മതിച്ചു. എന്നാൽ ഇപ്പോൾ അത്തരം സമ്മർദ്ദങ്ങളെ അംഗീകരിക്കാൻ തയ്യാറല്ലെന്നും തനിക്ക് യോജിക്കാത്ത കാര്യങ്ങളോട് തുറന്നുപറഞ്ഞ് ‘നോ’ പറയാൻ പഠിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ‘ദി ഇന്ത്യൻ സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിഭാഷകയായ അർച്ചന എന്ന കഥാപാത്രത്തെയാണ് കാജൽ അവതരിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയാണ് തന്റെ ശാരീരിക-മാനസിക ആരോഗ്യഅടിത്തറയെന്നും താരം പറഞ്ഞു. സ്ഥിരമായ യോഗാഭ്യാസം, ആഴ്ചയിൽ രണ്ടുതവണ ഭാരോദ്വഹനം, സസ്യാഹാര ശീലം എന്നിവയാണ് തന്റെ ആരോഗ്യരഹസ്യമെന്ന് കാജൽ വെളിപ്പെടുത്തി. ആരോഗ്യമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്നും അതിന് ശേഷമാണ് മറ്റെല്ലാ കാര്യങ്ങൾക്കും സ്ഥാനമെന്നും അവർ അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തെയും കാജൽ വിമർശിച്ചു. അതിനെ ‘ബ്രെയിൻ വിഷബാധ’യോട് ഉപമിച്ച താരം, മാനസിക സമാധാനം നിലനിർത്താൻ കഴിയുന്നത്ര സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുന്നത് നല്ലതാണെന്ന് നിർദേശിച്ചു.
സിനിമാ മേഖലയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും കാജൽ നിലപാട് വ്യക്തമാക്കി. നടി ദീപിക പദുക്കോൺ മുന്നോട്ടുവച്ച എട്ട് മണിക്കൂർ ജോലി സമയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ താരം, അത്തരം വ്യവസ്ഥകൾ ഇനി തന്റെ കരാർ രേഖകളിലും ഉൾപ്പെടുത്തുമെന്ന് അറിയിച്ചു. കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കാജൽ, എല്ലാ ഞായറാഴ്ചകളും പൂർണമായും കുടുംബത്തിനായി മാറ്റിവയ്ക്കുന്നുവെന്നും വ്യക്തമാക്കി.


