| ജോസിൽ സെബാസ്റ്റ്യൻ
എത്രയൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഏറ്റവും മെച്ചപ്പെട്ടതു തന്നെയാണ് നമ്മുടെ നിയമവ്യവസ്ഥ. “ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” ഇതാണ് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ കാതൽ .. എന്നിട്ടും ഭരണകൂടതാല്പര്യത്തിന് അനുസരിച്ച് എത്രയോ വ്യാജ ഏറ്റുമുട്ടലുകളിൽ നിരപരാധികൾ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളുടെ അപ്പസ്തോലനാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ.
ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊല ഇതിന് ഉദാഹരണമാണ് . 2004 ജൂൺ 15ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയെ വധിക്കാൻ വന്നവർ എന്നാരോപിച്ച് അഹമ്മദാബാദിന് സമീപമുള്ള കൊത്താർപൂരിൽ വെച്ച് നാലുപേരെ ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന സംഭവമാണ് ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊല എന്ന പേരിൽ അറിയപ്പെടുന്നത്.
മുബൈ സ്വദേശിനിയും കോളേജ് വിദ്യാർഥിനിയുമായ 19വയസ്സുകാരി ഇശ്റത്ത് ജഹാൻ, മലയാളിയും, മുംബൈയിൽ വ്യാപാരിയുമായ പ്രാണേഷ് കുമാർ എന്ന ജാവീദ് ശൈഖ്, പാകിസ്താൻ സ്വദേശികളെന്നാരോപിക്കുന്ന അംജദ് അലി റാണ, സീഷാൻ ജൗഹർ അബ്ദുൽ ഗനി എന്നിവരാണ് കൊല്ലപ്പെട്ട നാലുപേർ. സംഭവം പിന്നീട് ഗുജറാത്ത് പോലീസിലെ ഒരു വിഭാഗം സർക്കാറിലെ ചിലരുടെ പിന്തുണയോടെ നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞു.
ഏവരും ആഘോഷിച്ച സംഭവം ആണ് ബലാത്സംഗ കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നുയെന്നത് . എന്നാൽ പ്രമുഖരായ മറ്റു ചിലരെ രക്ഷിക്കാൻ പോലീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ തരികിടയാണോ എന്ന സംശയം ഇപ്പോഴും ആളുകൾ ഉയർത്തുന്നുണ്ട് . ഈ അടുത്തയിടെ പ്യഥ്വിരാജ് സുകുമാരൻ നായകനായി അതിനെ അടിസ്ഥാനമാക്കി ഒരു സിനിമ ഇറങ്ങിയിരുന്നു.
എന്ത് സംഭവം ഉണ്ടായാലും വടക്കേ ഇന്ത്യയിലെ പ്രധാന ഭരണകൂട ട്രെൻ്റ് ആണ് പ്രതിയുടെ വീട് പൊളിക്കുക എന്നത് . വീട് പൂർണ്ണമായി പൊളിക്കുന്നത് പ്രതി ഇസ്ലാം ആണെങ്കിൽ ദലിതനാണെങ്കിൽ മാത്രം. ആദിവാസി യുവാവിൻ്റെ മുഖത്ത് മൂത്രം ഒഴിച്ച ബിജെപി നേതാവിൻ്റെ വീട് ജെസിബി ഉപയോഗിച്ചു പൊളിച്ചുവെന്ന് ചിത്രം ഉൾപ്പടെ ഇവിടെ പലരും ആഘോഷിച്ചു. എന്താ ഉണ്ടായത് ? വലിയ വീടിൻ്റെ മുമ്പിലെ ചെറിയ ഔട്ട് ഹൗസ് മാത്രമാണ് പൊളിക്കപ്പെട്ടത്.
താരതമ്യം ചെയ്ത് നിർവൃതിയടയുന്നവരോട്, കേരളത്തിൽ എവിടെയാണ് മണിപ്പൂരിൽ നടക്കുന്ന പോലെ വംശഹത്യകൾ നടക്കുന്നത് ? കേരളത്തിൽ എവിടെയാണ് മണിപ്പൂരിൽ നടക്കുന്ന പോലെ അതിക്രമങ്ങൾ മറയ്ക്കാൻ ഇന്റർനെറ്റ് ബന്ധം തന്നെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടത് ? കേരളത്തിൽ എവിടെയാണ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികന്റെ ഭാര്യയെ അടക്കം പൂർണ്ണ നഗ്നയായി നടത്തപ്പെട്ട് പൊതുസ്ഥലത്ത് കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട് കൊല്ലപ്പെടുന്നത്? കേരളത്തിൽ എവിടെയാണ് മണിപ്പൂരിലെ പോലെ വംശീയമായി പിഞ്ചുകുട്ടികൾ പോലും കൊല്ലപ്പെടുന്നത് ?.
പ്രധാനമന്ത്രി ലജ്ജിക്കുന്നു എന്ന് പറഞ്ഞതല്ലാതെ പാർലമെന്റിൽ പോലും പ്രതികരിക്കാത്തത് . കേരളത്തിൽ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചവർ പോലും അകത്ത് കിടപ്പുണ്ട് . വീണ്ടും പറയുന്നു ..ഈ പിഞ്ചുകുട്ടിയെ കൊന്നവനും തൊട്ടടുത്ത നിമിഷം അറസ്റ്റിലായിട്ടുണ്ട്. (ചെരുപ്പു കെട്ടിതൂക്കി പ്രതിക്കായി പോലീസ് കാത്തിരിക്കുകയല്ല ) ഇന്ത്യൻ ഭരണഘടനയും നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രത്യാശിക്കാം.
ഇരട്ടനീതി മാത്രം ഉണ്ടാകുന്ന ആൾക്കൂട്ട നിയമങ്ങളോടോ പോലീസ് രാജിനോടോ ഒരു വിശ്വാസവും ഇല്ല പോരായ്മകൾ ഉണ്ടെങ്കിലും ഇപ്പോഴും വിശ്വാസം അവശേഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയോട് തന്നെയാണ് . വീണ്ടും അടിവരയിടുന്നു .വിധി തീരുമാനിക്കേണ്ടത് പോലീസോ ആൾക്കൂട്ടമോ അല്ല.



