...
Home News National കേസ് പിൻവലിച്ചാൽ കടമെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം; നിയമനടപടികളിലൂടെ അർഹതപ്പെട്ടത് നേടിയെടുക്കുമെന്ന് കേരളം

കേസ് പിൻവലിച്ചാൽ കടമെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം; നിയമനടപടികളിലൂടെ അർഹതപ്പെട്ടത് നേടിയെടുക്കുമെന്ന് കേരളം

ഹർജിയിൽ മാർച്ച് 6, 7 തീയതികളിൽ വിശദമായി വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

203

കടമെടുപ്പ് വിഷയത്തിൽ പോർക്കളത്തിൽ പടവെട്ടി കേന്ദ്രവും കേരളവും. 26,000 കോടി അടിയന്തിരമായി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ സ്യൂട്ട് ഹർജി പിൻവലിച്ചാൽ 11,731 കോടി രൂപ കടമെടുക്കാൻ ഇന്നുതന്നെ കേരളത്തിന് അനുമതി നൽകാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേസില്ലെങ്കിൽപോലും ഈ തുക കടമെടുക്കാനുള്ള അർഹത സംസ്ഥാനത്തിനുണ്ടെന്ന് മറുപടി നൽകിയ കേരളം ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഹർജിയിൽ മാർച്ച് 6, 7 തീയതികളിൽ വിശദമായി വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ട രാമൻ ഹാജരായി. സുപ്രീംകോടതി നിർദേശ പ്രകാരം കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യോ​ഗത്തിലെ വിശദാംശങ്ങൾ കൈമാറി. കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. കേന്ദ്രസർക്കാർ പറയുന്ന 11,731 കോടി കേരളത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധിക്കുള്ളിൽ പെടുന്നതാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഊർജ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് 5000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി കേരളത്തിന് മാത്രം ഇത് നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തിൽ സമവായ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീം കോടതി ഇരുകക്ഷികളോടും ചോദിച്ചത്. സുപ്രീം കോടതി നിർദ്ദേശം കേരളവും കേന്ദ്രവും അംഗീകരിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയും കേരളത്തിൻ്റെ ധനകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ ഇരുവിഭാഗത്തിനും സമവായത്തിലെത്താൻ സാധിച്ചില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.