20 May 2024

നിയമന ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് ​ഗവര്‍ണറുടെ തെറ്റ്; ഡോ. എം. വി. നാരായണൻ

തന്നെ വൈസ് ചാൻസലറായി തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയകൾക്കും ഗവർണർ അധ്യക്ഷനായിരുന്നുവെന്നാണ് എം. വി. നാരായണന്റെ ആരോപണം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ തുറന്ന കത്തുമായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം വി നാരായണൻ. ആരിഫ് മുഹമ്മദ് ഖാൻ വരുത്തിയ ക്രമക്കേടുകളും പിഴവുകളുമാണ് തന്നെ വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ കാരണമെന്ന് കത്തിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്ക് അയച്ച കത്ത് ഏപ്രിൽ അഞ്ചിനാണ് എഴുതിയിരിക്കുന്നത്. തന്നെ വൈസ് ചാൻസലറായി തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയകൾക്കും ഗവർണർ അധ്യക്ഷനായിരുന്നുവെന്നാണ് എം. വി. നാരായണന്റെ ആരോപണം.

“സർ, സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചത് നിങ്ങളാണ്, കമ്മിറ്റിയുടെ ശുപാർശ നിങ്ങൾക്ക് ലഭിച്ചു, ആ ശുപാർശയുടെ അടിസ്ഥാനത്തിൽ നിങ്ങൾ ആണ് നിയമനം നടത്തിയത്. മുഴുവൻ പ്രക്രിയയും നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായിട്ടാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തവും നിങ്ങൾക്ക് മാത്രമാണ്” എം വി നാരായണൻ പറയുന്നു.

പിഴവുകളുണ്ടായിരുന്നെങ്കിൽ, വൈസ് ചാൻസലർ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ അത് തിരുത്തുന്നതിൽ ചാൻസലർ പരാജയപ്പെട്ടുവെന്നാണ് എം വി നാരായണന്റെ വാദം. “ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരുന്ന് കാര്യങ്ങൾ ചെയ്യേണ്ടതുപോലെ ചെയ്യുന്നതിൽ നിങ്ങൾ ദയനീയമായി പരാജയപ്പെട്ടു. അത് ബോധപൂർവമാണോ എന്നാണ് സംശയം. തുടർന്ന് നിങ്ങൾ അഭിഭാഷകനും, ജഡ്ജിയും, ആരാച്ചാരുമൊക്കെയായി പ്രവർത്തിച്ചു. യഥാർത്ഥ കുറ്റവാളി നിങ്ങളാണെന്നത് വിദ​ഗ്ദമായി മറച്ചുവെച്ചു.“ എന്നും കത്തിൽ പറയുന്നു.

സിൻഡിക്കേറ്റ് പലതവണ ഓർമ്മപ്പെടുത്തിയിട്ടും പരീക്ഷാ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നതിൽ ​ഗവർണർ പരാജയപ്പെട്ടു. കാലാവധി അവസാനിച്ചിട്ടും അക്കാദമിക് കൗൺസിൽ ചാൻസലർ പുനഃസംഘടിപ്പിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. തൻ്റെ നിലപാടുകൾ സാധൂകരിക്കുന്ന ഏതാനും രേഖകളും എം വി നാരായണൻ കത്തിനൊപ്പം ചേർത്തിട്ടുണ്ട്. മാർച്ചിലാണ് കലിക്കറ്റ്‌ വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവ്വകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെ ഗവർണർ പുറത്താക്കിയത്. ഇരുവരുടെയും നിയമനത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News