| എമ്മെസ് ഷൈജു
രണ്ട് മനുഷ്യർ തമ്മിലുള്ള ഇണ ജീവിതത്തിൻ്റെ സാമൂഹ്യാംഗീകാരമാണ് വിവാഹം. അത് നാലാൾ അറിഞ്ഞ് നടക്കണമെന്നാണ് എല്ലാ ദർശനങ്ങളും താത്പര്യപ്പെടുന്നത്. ഓരോ മതവിശ്വാസങ്ങളും അതിനെ ഓരോരോ ശൈലിയിലും ചടങ്ങുകളിലുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നേയുള്ളൂ.
ഇസ്ലാം മതം വിവാഹത്തെ ഒരു കരാറായാണ് പരിഗണിക്കുന്നത്. എന്തൊക്കെ ടേംസ് ആൻഡ് കണ്ടീഷണുകൾ ആണ് ആ കരാറിൽ വരേണ്ടത് എന്ന് മതനിയമങ്ങളിൽ എവിടെയും വ്യവസ്ഥാപിതമായി നിഷ്കർഷിചിട്ടില്ല. അത് ആ കരാറിൽ ഏർപ്പെടുന്ന കക്ഷികൾ കാലത്തിനും ദേശത്തിനും ബോധത്തിനും അനുസരിച്ച് ഉഭയ സമ്മതപ്രകാരം നിശ്ചയിക്കേണ്ടതാണ്. അങ്ങനെ നിശ്ചയിക്കുമ്പോൾ മാത്രമേ അതൊരു കരാർ ആയി മാറുകളുള്ളൂ.
മുഹമ്മദ് നബിയുടെ കാലത്ത് കന്യകയായ സ്ത്രീകൾക്ക് വേണ്ടി വൈവാഹിക കരാറിൽ ഏർപ്പെടുന്നതിന് വധുവല്ലാത്ത മറ്റൊരു ഏജൻസിയെ നിശ്ചയിച്ച് കൊടുത്തിരുന്നു. വധുവിൻ്റെ പിതാവ്, സഹോദരൻ, അമ്മാവൻ തുടങ്ങിയ പുരുഷന്മാർക്കാണ് ആ കർതൃത്വം നൽകപ്പെട്ടിരുന്നത്. കന്യക എന്ന് പ്രത്യേകം പറയാൻ കാരണമുണ്ട്. അത് പറയാം.
അക്കാലത്തെ സാമൂഹ്യാധികാരഘടനയിൽ വളരെ പിറകിൽ നിന്നിരുന്ന സ്ത്രീ അധികാര ഘടനയിലും പദവിയിലും മുന്നിൽ നിന്നിരുന്ന പുരുഷനുമായി നേരിട്ട് ഒരു കരാർ ഉണ്ടാക്കുന്നതിലെ ന്യായപ്രശ്നങ്ങൾ കൊണ്ടാണ് അങ്ങനെയൊരു ഏജൻസി പ്രശ്നം ഉണ്ടായത് എന്നാണ് ഫസലുറഹ്‌മനെയും ഫരീദ് എസാക്കിനെയും വാഇൽ ഹല്ലാഖിനെയും പോലെയുള്ള ആധുനിക മുസ്‌ലിം ചിന്തകന്മാർ നിരീക്ഷിക്കുന്നത് .
രണ്ടാം വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് ഈ ഏജൻസി വിഷയത്തിൽ ഇളവ് നൽകപ്പെട്ട ചില സംഭവങ്ങൾ അതിൻ്റെ തെളിവായി അവർ ഉദ്ധരിക്കുന്നുണ്ട്. വിവാഹ കരാറിൽ സ്വന്തം പക്ഷത്ത് നിന്നുള്ള ഒരു ആണിൻ്റെ സഹായമില്ലാതെ തന്നെ വരനുമായി നേരിട്ട് കരാറിൽ അവർ ഏർപ്പെട്ട സംഭവങ്ങളും നബിയുടെ കാലത്ത് ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് നേരത്തെ കന്യകമാർക്ക് എന്ന് പ്രത്യേകമായി പറഞ്ഞത്. ഇത്രയും പറഞ്ഞത് ഈയടുത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ഒരു പള്ളിയിൽ ഉണ്ടായ കോലാഹലങ്ങളെ പറ്റി ചിലത് പറയാനാണ്.
സ്വന്തം വിവാഹ കരാർ നടക്കുന്ന വേദിയിൽ വധു സന്നിഹിതയായി എന്നതും ആ വേദി ഒരു പള്ളിക്കകമായി എന്നതുമാണ് വിവാദങ്ങളുടെ കാതൽ. സ്ത്രീകൾക്ക് പള്ളിയിൽ കയറി ആരാധനകൾ നടത്താമെന്നും പൊതു വേദിയിൽ പുരുഷനൊപ്പം ഇരിക്കാമെന്നും അഭിപ്രായമുള്ള ഒരു മതസംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. അവർക്ക് നിയന്ത്രണമുള്ള ഒരു പള്ളിയിലാണ് ഈ വിവാദങ്ങൾ അരങ്ങേറിയത് എന്നത് ആശ്ചര്യകരമാണ്. ഒടുവിൽ പള്ളി ഭാരവാഹികൾ പരസ്യമായി കുമ്പസരിച്ച് ‘വധുവിനെ വിവാഹ സദസ്സിൽ കയറ്റിയ തെറ്റ്’ ഏറ്റ് പറഞ്ഞ് തടിയൂരി.
ആധുനിക കാലത്ത് സ്ത്രീയും പുരുഷനും തുല്യമായ സാമൂഹ്യ പദവിയുള്ള പൗരന്മാരാണ്. ആ പദവിയെ നിയമപരമായി ഉറപ്പിക്കാൻ നിയമവും നിയമ സംവിധാനങ്ങളുണ്ട്. എല്ലാ മേഖലയിലും സ്വന്തം കാലിൽ നിന്ന് കൊണ്ട് ഒരു പരിപൂർണ്ണ സ്വതന്ത്ര ജീവിയായി ജീവിച്ച് പോരുന്ന അനേകം സ്ത്രീ ജനങ്ങളും ഇവിടെയുണ്ട്.
ചൂഷണം ചെയ്യപ്പെടാതെ ഒരു കരാറിൽ സ്വയം ഏർപ്പെടാൻ പ്രാപ്തിയും ശേഷിയുമുള്ള സ്ത്രീകൾക്ക് സ്വന്തം ഏജൻസി പിതാവിനോ സഹോദരനോ നൽകാതെ സ്വയം അത് നിർവഹിക്കാൻ സാധിക്കുമോ എന്ന് പറഞ്ഞ് കൊടുക്കേണ്ട പ്രസ്ഥാനങ്ങളാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള മത നവീകരണ പ്രസ്ഥാനങ്ങൾ. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി എന്ന് പ്രത്യേകമായി പറയാൻ കാരണം പരിമിതമായെങ്കിലുമുള്ള ഒരു പരിഷ്കരണ ചിന്ത അവർക്ക് ഇവിടെയെ ഉള്ളൂ.
ഒരു കാലഘട്ടത്തിൽ അത്തരം പരിഷ്കരണങ്ങൾക്ക് തൻ്റേടം കാണിച്ചവരാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ സംഘടനകൾ. മതത്തിൻ്റെ മൗലികമായ ഘടനകൾക്ക് വലിയ പരിക്കേൽക്കാതെ ആധുനികമായ ചിന്തകൾക്കും സാമൂഹ്യ വളർച്ചകൾക്കുമനുസരിച്ച് വിശ്വാസി സമൂഹത്തെ പരിവർത്തിപ്പിക്കാൻ ശ്രമിച്ചവരാണ് കേരളത്തിലെ മുസ്ലിം മത പരിഷ്കർത്താക്കൾ. ഒരു ഉത്തരേന്ത്യൻ മുസ്ലിമിന് സങ്കല്പിക്കാൻ പോലും സാധിക്കാത്ത വിധമുള്ള നവീനതകളും പരിഷ്കരണങ്ങൾ മതത്തിനുള്ളിൽ കൊണ്ട് വരാൻ കേരളത്തിലെ മുസ്‌ലിംകൾക്ക് കഴിഞ്ഞിട്ടുള്ളത് ഈ സമീപനങ്ങൾ കൊണ്ടാണ്.
കട്ട പിടിച്ച യാഥാസ്ഥിതിക മത ബോധങ്ങളോട് പൊരുതിയും പോരാടിയുമാണ് അവർ അത് നേടിയെടുത്തത്. അതിൻ്റെ ഗുണഫലങ്ങളിൽ ചവിട്ടി നിന്നാണ് ഇവിടെ മുജാഹിദും ജമാഅത്തുമൊക്കെ തെഴുത്ത് വളർന്നത്.
ലോകം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യൻ വളരുകയും അവൻ്റെ സാമൂഹ്യ ബോധങ്ങൾ വികസിച്ച് കൊണ്ടിരിക്കുകയുമാണ്. മതത്തിൻ്റെ അന്തസത്തകളെയും തത്വങ്ങളെയും മുൻ നിർത്തിക്കൊണ്ട് ആധുനിക മനുഷ്യനായി എങ്ങനെ ജീവിക്കാം എന്ന് വിശ്വാസികളെ പഠിപ്പിക്കേണ്ടതിന് പകരം മതവുമായി നിങ്ങൾ മന്നുഷ്യൻ്റെ വികാസത്തിനും സാമൂഹ്യ വളർച്ചയ്ക്കും ആധുനികതക്കും എതിര് നിൽക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങൾ പരാജയപ്പെട്ട് പോകുകയെ ഉള്ളൂ. ചരിത്രം അതിന് സാക്ഷിയാണ്.



