ഷ്യ-ഉക്രെയ്ന്‍ യുദ്ധവും അമേരിക്കൻ ഉപരോധവും വകവെയ്ക്കാതെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണ കമ്പനികള്‍. റഷ്യയിൽ നിന്നുള്ള എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് കരാര്‍ ഒപ്പുവച്ചത്. കമ്പനികള്‍ തമ്മിലുള്ള കരാര്‍ ആണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
റഷ്യയുടെ ഉക്രൈൻ ആക്രമണത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ അമേരിക്ക ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ അമേരിക്ക അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യ എടുത്തിട്ടുള്ള തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്നായിരുന്നു യുഎസ് പറഞ്ഞത്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
നിലവില്‍ റഷ്യയില്‍ നിന്ന് രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ മാത്രമാണ് ഇറക്കുമതി. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയില്‍ നല്‍കാന്‍ തയാറാവുകയായിരുന്നു.



