പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടി ചർച്ചയിൽ പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ എന്നീ സുപ്രധാന മേഖലകളിലെ സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിനായി ഇന്ത്യയും റഷ്യയും കരാറുകളിൽ ഒപ്പുവെക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉച്ചകോടിയിലും ‘2+2’ പ്രതിരോധ, വിദേശകാര്യ മന്ത്രിതല ചർച്ചയിലും ഇരുപക്ഷവും അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ, ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷ് തുടങ്ങിയ ഗ്രൂപ്പുകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉച്ചകോടിക്ക് ശേഷം പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന, അതിർത്തി കടന്നുള്ള ഭീകരതയെയും അഫ്ഗാൻ പ്രതിസന്ധിയെ തുടർന്നുണ്ടാകുന്ന സുരക്ഷാ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രതിഫലിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
തിങ്കളാഴ്‌ച പുടിൻ ഡൽഹിയിലെത്തും, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പ്രതിരോധ മന്ത്രി സെർജി ഷോയ്‌ഗുവും ഞായറാഴ്ച രാത്രിയോടെ ഡൽഹിയിലെത്തും.



