| കെ സഹദേവൻ
ഇന്ത്യ ‘ഭാരത’ മായി പരിവർത്തിക്കപ്പെടുമ്പോൾ മറ്റൊന്നുകൂടി സംഭവിക്കുകയാണ്. ഒരു ‘ജനാധിപത്യ’ ഭരണക്രമത്തിൽ നിന്നും കമ്പനി ഭരണത്തിലേക്കുള്ള പ്രയാണമാണത്. ‘ഭാരതവർഷ’ത്തിൽ നിന്നും ‘അദാനി വർഷ’ത്തിലേക്ക് അധികം ദൂരമൊന്നുമില്ലെന്നറിയുക. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ ഭരണം കയ്യൊഴിഞ്ഞ് 165 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യം മറ്റൊരു കമ്പനി ഭരണത്തിൻ്റെ പിടിയിലേക്ക് നീങ്ങുകയാണ്.
കച്ചവടത്തിനായി വന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരസ്പരം കലഹിച്ചും പോരടിച്ചും നിന്ന നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും, സുരക്ഷാ വാഗ്ദാനം നൽകിയും കൂടെ നിർത്തി രാജ്യത്തിൻ്റെ സമ്പത്ത് ഒന്നൊന്നായി വിദേശത്തേക്ക് കടത്തി. അദാനി കമ്പനി ഭരണം ഉറപ്പിക്കുന്നതിനായി മോദിയും സമാന തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നതെന്ന് കാണാം.
പ്രതിപക്ഷ നിരയിലെ നേതാക്കന്മാരെ, അവരുടെ മുൻകാല അഴിമതി രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയും, കേന്ദ്ര സഹായമെന്ന പ്രലോഭനത്തിൽ കുടുക്കിയും, ഇഡി മുതൽ സിബിഐ വരെയുള്ള എല്ലാ സ്ഥാപനങ്ങളെയും പ്രതിപക്ഷ നേതൃത്വങ്ങൾക്കെതിരെ തിരിച്ചുവിട്ടു കൊണ്ടും കഴിഞ്ഞ ദശാബ്ദ കാലയളവിൽ അദാനി കമ്പനി ഭരണം ഉറപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു മോദിയുടേത്.
സെബി പോലുള്ള റെഗുലേറ്ററി സംവിധാനങ്ങളെ നിഷ്ക്രിയരായി നിർത്തിയും, സുപ്രീം കോടതിയെയും പാർലമെൻ്റിനെയും അടക്കം തെറ്റിദ്ധരിപ്പിച്ചും അദാനിക്കായി അഹോരാത്രം പണിയെടുക്കുകയാണ് മോദി സർക്കാർ. അദാനിക്കെതിരായി ആരോപണങ്ങൾ ഉയരുമ്പോൾ അത് ഇന്ത്യയ്ക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നത് അതുകൊണ്ടാണ്.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ ഇടപെടലുകൾ അദാനിക്ക് കച്ചവടമുറപ്പിക്കാനുള്ളതായി മാറുന്നു. ആസ്ത്രേലിയൻ കൽക്കരി ഖനികൾ കയ്യടക്കാൻ അദാനിക്ക് ഇന്ത്യ ഗവൺമെൻ്റിൻ്റെ പിന്തുണ ലഭിക്കുന്നു. രാജ്യത്തിൻ്റെ നയതന്ത്ര പ്രതിനിധികൾ അതിനായി പണിയെടുക്കുന്നു. ആസ്ത്രേലിയയിൽ കൽക്കരി ഖനി വാങ്ങാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനിക്ക് പണം നൽകുന്നു.
ശ്രീലങ്കയിൽ 500 മെഗാവാട്ടിൻ്റെ വിൻഡ് എനർജി പദ്ധതി തൻ്റെ സ്പോൺസറായ ഗൗതം അദാനിയുടെ ഗ്രീൻ എനർജി ലിമിറ്റഡിന് ടെൻഡർ ഇല്ലാതെ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയതായി വാർത്ത. ശ്രീലങ്കൻ പദ്ധതി ഒരു ഗവൺമെൻറ് -ടു-ഗവൺമെൻ്റ് പദ്ധതിയായി പ്രഖ്യാപിക്കപ്പെടുന്നു. മ്യാൻമറിലെ മിലിട്ടറി ജൂൻണ്ടാ ഭരണകൂടവുമായി അദാനി രഹസ്യ കൂടിക്കാഴ്ച നടത്തുന്നു. മ്യാൻമറിലെ തുറമുഖ പദ്ധതി അദാനിക്ക് ലഭിക്കുന്നു.
ബംഗ്ലാദേശിലെ വൈദ്യുതി വിതരണ കരാർ അദാനിക്ക് ലഭിക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് മേൽ പ്രധാനമന്ത്രി സമ്മർദ്ദം ചെലുത്തുന്നു. രാജ്യത്തെ ഡിപ്ലോമാറ്റുകൾ അദാനിക്കായി പണിയെടുക്കുന്നു. Indian Administration Service ഇന്ത്യൻ അദാനി സർവീസ് ആയി മാറുന്നു. കമ്പനി താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കുന്നു. മണിപ്പൂരിലെ വംശഹത്യ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം.
രാജ്യത്തെ നിയമങ്ങൾ ഒന്നൊന്നായി അദാനിയെന്ന ഒറ്റ കമ്പനിയെ മനസ്സിൽ കണ്ടു കൊണ്ട് മാറ്റിയെഴുതപ്പെടുത്തുന്നു.( കൽക്കരി ഖനന നിയമം, കാർഷിക നിയമം, ഇലക്ട്രിസിറ്റി നിയമം, വനനിയമം എന്നിവ ഏതാനും ഉദാഹരണങ്ങൾ മാത്രം). തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഭീഷണിപ്പെടുത്തുന്നു. ഛത്തീസ്ഗഢിൽ കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിന് തടസ്സം നിന്നാൽ ഗവൺമെൻ്റിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മുഖ്യമന്ത്രി ഭൂപൻ ഭാഗേലിൻ്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധിക്കുക.
സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടാൻ ഗവർണർമാരെ ഉപയോഗപ്പെടുത്തുന്നു. ( ബംഗാൾ, ദില്ലി , കേരളം എന്നിവ ഉദാഹരണം) കൺകറൻ്റ് ലിസ്റ്റിൽ പെട്ട നിയമങ്ങൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ഭേദഗതി ചെയ്യുന്നു. (കൃഷി, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിലെ നിയമ ഭേദഗതികൾ ഉദാഹരണം). സ്വയം സൃഷ്ടിച്ച നൂറു കണക്കായ കടലാസ് കമ്പനികളുടെ സഹായത്തോടെ ഇന്ത്യയുടെ ഓഹരി വിപണികളിൽ ഇടപെടുന്നു. ഇന്ത്യൻ ജനതയുടെ പണം വിദേശങ്ങളിലേക്ക് കടത്തുന്നു.
കൽക്കരി, തുറമുഖം, വിമാനത്താവളം, ഊർജ്ജം, ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ സംസ്കരണം, സിമെൻ്റ് തുടങ്ങി സമസ്ത മേഖലകളും കഴിഞ്ഞ ഒരു ദശാബ്ദക്കാലയളവിൽ അദാനിയുടെ കൈകളിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇന്ത്യ ‘ഭാരത’ത്തിലേക്കും ‘ഭാരതം’ കമ്പനി ഭരണത്തിലേക്കും നീങ്ങുകയാണ്.



